ന്യൂഡൽഹി: 12-14 വയസിനിടയിലുള്ള ഒരു കോടിയിലധിക കുട്ടികൾ തങ്ങളുടെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുവത്വത്തിന്റെ കരുത്ത്,12-14 വയസിനിടയിലുള്ള ഒരു കോടിയിലധികം കുട്ടികൾ കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിൻ എടുത്ത എന്റെ എല്ലാ യുവ പോരാളികൾക്കും അഭിനന്ദനങ്ങൾ, പോരാട്ടം തുടരാം എന്നാണ് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ നിർമ്മിക്കുന്ന കോർബെവാക്‌സ് വാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. മാർച്ച് 16 ന് ആണ് രാജ്യത്ത് 12 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചത്. അന്ന് തന്നെ അറുപത് വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായിരുന്നു.
2021 ജനുവരിയിൽ ഇന്ത്യയിൽ തുടങ്ങിയ വാക്സിനേഷൻ പദ്ധതിയിൽ ആദ്യം വാക്സിൻ സ്വീകരിച്ചത് ആരോഗ്യ പ്രവർത്തകരാണ്. മാർച്ചിൽ അറുപത് വയസ്സിന്
മുകളിലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും വാക്സിനേഷന്റെ ഭാഗമായി.
ജനുവരിയിൽ 15 മുതൽ 18 വയസിന് മുകളിലുള്ള കുട്ടികൾക്കും വാക്‌സിൻ നൽകാൻ തുടങ്ങി. രാജ്യത്ത് ഇതുവരെയായി 182.83 കോടിയിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം 25 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.
Comments