ന്യൂഡൽഹി : ബിജെപി സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അധികാരത്തിൽ ഏറി എട്ട് വർഷമായിട്ടും കശ്മീരി പണ്ഡിറ്റുകളുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സർക്കാർ ഒരു പ്രവർത്തനങ്ങളും ചെയ്തിട്ടില്ലെന്നാണ് ആം ആദ്മി നേതാവ് പറഞ്ഞത്. കശ്മീരി പണ്ഡിറ്റുകളെ സഹായിച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്നും മനിഷ് സിസോദിയ അവകാശപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് കശ്മീരിൽ നിന്നും പലായനം ചെയ്ത് പോയ പണ്ഡിറ്റുകൾ ഇന്ന് തിരികെ വരാൻ ആഗ്രഹിക്കുന്നു. എന്നാൽ ബിജെപി സർക്കാർ ദി കശ്മീർ ഫയൽസ് എന്ന സിനിമയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത് എന്നാണ് സിസോദിയയുടെ വാദം. കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി എല്ലാം ചെയ്തത് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ആണെന്നും സിസോദിയ കൂട്ടിച്ചേർത്തു.
223 അദ്ധ്യാപകർക്ക് പെർമനന്റ് സ്റ്റാറ്റസ് നൽകുകയും ഡൽഹിയിലെ കശ്മീരി പണ്ഡിറ്റുകൾക്ക് പ്രതിമാസം 3000 രൂപ നൽകുകയും കെജ്രിവാൾ ചെയ്‌തെന്ന് സിസോദിയ പറഞ്ഞു.
അതേസമയം 2014 ന് ശേഷം കശ്മീരിലേക്ക് തിരികെ എത്തിയ പണ്ഡിറ്റുകളുടെ കണക്ക് നോക്കുമ്പോൾ അത് നാൽപ്പത്തി നാലായിരത്തിൽ അധികം കുടുംബങ്ങളാണ്. 2019 ഓഗസ്റ്റ് 5 ന് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്ത് മാറ്റിയതോടെയാണ് പണ്ഡിറ്റുകൾ തിരികെ വരാൻ ആരംഭിച്ചത്. 2021 ജനുവരി വരെയുള്ള വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്കും ഉന്നമനത്തിനും വേണ്ടി മോദി സർക്കാർ നടത്തിയ പ്രവർത്തനങ്ങളും നിരവധിയാണ്. താഴ്‌വരയിലെ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട താമസസൗകര്യങ്ങൾ കേന്ദ്ര സർക്കാർ ഒരുക്കി നൽകിയിരുന്നു. 920 കോടി രൂപ ചിലവിലാണ് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത്.
Comments