തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജന ജീവിതം താറുമാറായി. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ പ്രതിഷേധവുമായി സമരക്കാർ എത്തി. ജീവനക്കാരെ ഗേറ്റിന് മുന്നിൽ തടയുകയും ചെയ്തു. സമരാനുകൂലികൾ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്.
11 മണിക്ക് മാളിൽ ജോലിയ്‌ക്ക് എത്തണമെന്നാണ് തങ്ങൾക്ക് നിർദ്ദേശം ലഭിച്ചതെന്ന് ലുലു ജീവനക്കാർ പറയുന്നു. പണിമുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ സമരക്കാർ തടഞ്ഞത്. വൈകുന്നേരം വരെ ലുലുവിന് മുന്നിൽ ഉണ്ടാകുമെന്നാണ് സമരാനുകൂലികൾ അറിയിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായപ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം ഉള്ളൂരിൽ പെട്രോൾ പമ്പ് സമരാനുകൂലികൾ അടപ്പിച്ചു. പോലീസ് സംരക്ഷണത്തിൽ തുറന്ന പമ്പാണ് സിഐടിയു അടപ്പിച്ചത്. കോഴിക്കോട് കാരന്തൂർ, കുന്തമംഗലം എന്നിവിടങ്ങളിൽ തുറന്ന കടകളും സമരക്കാർ അടപ്പിച്ചു. വിതുര ചന്തമുക്കിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് തടയാനും ശ്രമം നടന്നിരുന്നു. കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു.
ജനങ്ങളെ സമരക്കാർ പരസ്യമായി ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും പോലീസ് നടപടിയെടുക്കാതെ നോക്കുകുത്തിയായി നിൽക്കുന്ന സാഹചര്യമാണ് പലയിടത്തും ഉണ്ടായത്. അതേസമയം ഇന്ന് കൂടുതൽ സർവീസുകൾ നടത്തണമെന്ന് കെഎസ്ആർടിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന സർക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നിർദ്ദേശം. 11 മണിക്കുള്ളിൽ ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
Comments