ബംഗളൂരു : ഹിന്ദുക്കൾക്കും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ വിവാദ വ്‌ളോഗർ അറസ്റ്റിൽ. വ്‌ളോഗർ ഷഹ്ബാസ് ഖാൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ നൽകിയ പരാതിയിൽ ഖാനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹിജാബ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഖാന്റെ അധിക്ഷേപ പരാമർശം. വേശ്യകളുടെ മക്കളാണ് ഹിന്ദുക്കൾ എന്നും, ബസവരാജ് ബൊമ്മെ പെൺപട്ടിയ്‌ക്ക് ഉണ്ടായവനാണെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. ഹിന്ദുക്കൾക്കും, മുഖ്യമന്ത്രിയ്‌ക്കുമെതിരെ പിന്നെയും അസഭ്യവാക്കുകൾ ഇയാൾ പ്രയോഗിച്ചിരുന്നു. ബിജെപി നേതാക്കളായ പ്രതാപ് സിമ്ഹ, തേജസ്വി സൂര്യ, ഈശ്വരപ്പ എന്നിവരെ വീട്ടിൽ കയറി ചെരുപ്പ് കൊണ്ട് മുഖത്ത് അടിക്കുമെന്നും ഇയാൾ സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞിരുന്നു. അയ്യായിരം പോലീസുകാരെ ഒന്നിച്ച് അയച്ചാലും തന്നെ പിടിക്കാനാകില്ലെന്നും ഇയാൾ വീമ്പിളക്കിയിരുന്നു.
ഖാന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകരും മറ്റുള്ളവരും പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധാൻ സൗദയ്‌ക്ക് സമീപമുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.















