ചെന്നൈ: നിർമ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തമിഴ് നടൻ ശിവകാർത്തികേയൻ. കോളിവുഡിലെ പ്രമുഖ ബാനർ ആയ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേൽ രാജയ്‌ക്കെതിരെയാണ് താരം ഹൈക്കോടതിയെ സമീപിച്ചത്. പറഞ്ഞുറപ്പിച്ച പ്രതിഫല തുക നൽകിയില്ലെന്നാണ് ശിവകാർത്തികേയന്റെ പരാതി. നാല് കോടിയോളം രൂപ ഇനിയും നൽകാനുണ്ട് എന്ന് അദ്ദേഹം ആരോപിക്കുന്നു.
സ്റ്റുഡിയോ ഗ്രീൻ നിർമ്മിച്ച്, താൻ നായകനായ മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് 15 കോടിയാണ് പ്രതിഫലം നൽകാമെന്ന് ഉറപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ 11 കോടി മാത്രമേ ഇതുവരെ നൽകിയിട്ടുള്ളൂ എന്ന് ശിവകാർത്തികേയൻ പറയുന്നു. കേസ് വ്യാഴാഴ്ച ജസ്റ്റിസ് എം സുന്ദർ പരിഗണിക്കും.
മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ശിവകാർത്തികേയനും സ്റ്റുഡിയോ ഗ്രീനും തമ്മിൽ 2018 ജൂലൈ 6നാണ് കരാറിൽ ഒപ്പിട്ടത്. കരാർ പ്രകാരം 15 കോടി തവണകളായി നൽകാമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിന് മുൻപ് നൽകാമെന്നും സ്റ്റുഡിയോ ഗ്രീൻ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ 11 കോടി മാത്രമാണ് നൽകിയതെന്നും നൽകാനുള്ള 4 കോടിയുടെ കാര്യം പല തവണ അറിയിച്ചിട്ടും പണം ലഭിച്ചില്ലെന്നും ശിവകാർത്തികേയൻ ചൂണ്ടിക്കാട്ടി.
ഈ കേസിൽ തീർപ്പാകുന്നത് വരെ മറ്റ് സിനിമകളിൽ പണം നിക്ഷേപിക്കാൻ ജ്ഞാനവേൽ രാജയെ അനുവദിക്കരുതെന്നും ശിവകാർത്തികേയൻ കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. റിബൽ, ചിയാൻ 61, പത്തു തല എന്നിവയാണ് സ്റ്റുഡിയോ ഗ്രീനിന്റേതായി നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ.















