ബംഗളൂരു: സംസ്ഥാനത്തുടനീളം തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ കർണ്ണാടക സർക്കാർ. ക്ഷേത്രത്തിൽ കയറിയതിന് ശിക്ഷ ഏൽക്കേണ്ടി വന്ന ദളിത് ബാലൻ വിനയിയുടെ പേരാണ് പദ്ധതിയ്ക്കിട്ടിരിക്കുന്നത്. വിനയ് സാമരസ്യ എന്നാണ് പദ്ധതിയുടെ പേര്. സാമരസ്യ എന്നാൽ ഒത്തൊരുമ എന്നാണ് അർത്ഥം.
കഴിഞ്ഞ സെപ്തംബറിൽ കൊപ്പാൽ മിയാപുര ആഞ്ജനേയ ക്ഷേത്രത്തിൽ രണ്ട് വയസ്സ് പ്രായമുണ്ടായിരുന്ന വിനയ് പ്രവേശിച്ചിരുന്നു. അന്ന് ക്ഷേത്രാധികാരികൾ വിനയിയുടെ കുടുംബത്തിന് 25,000 രൂപ പിഴയിട്ടു. ഇത് നൽകാൻ സാധിക്കാതെ വന്നതോടെ ഊരുവിലക്കുമായിരുന്നു. തുടർന്ന് കുടുംബം ഗ്രാമം വിടുകയും ചെയ്തു. സംഭവം കർണ്ണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നടപടി സ്വീകരിച്ചിരുന്നു.
കേസിൽ ക്ഷേത്രത്തിലെ പൂജാരി ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സർക്കാർ കർശന നടപടിയെടുത്തത്. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പഠന ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. കർണ്ണാടകയിലെ ഉൾഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം തുടച്ച് നീക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വിനയ സാമരസ്യ പദ്ധതി അംബേദ്കർ ദിനമായ ഏപ്രിൽ 14ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Comments