ഇസ്ലാമാബാദ്: സഹപ്രവർത്തക മതനിന്ദ നടത്തിയതായി സ്വപ്‌നം കണ്ടുവെന്ന് ആരോപിച്ച് യുവതിയെ മദ്രസ അദ്ധ്യാപികമാർ കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻക്വയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് മദ്രസ അദ്ധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് പുറമെ 13 വയസ്സുള്ള പെൺകുട്ടിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയും മദ്രസ അദ്ധ്യാപികയാണ്. ഉമ്ര അമൻ(24), റസിയ ഹൻഫി(21), ഐഷ നൊമാനി(17) എന്നിവരാണ് അറസ്റ്റിലായത്.
അൻജുമാബാദിലെ ജാമിയ ഇസ്ലാമിയ ഫലാഹുൽ ബിനാത്ത് സെമിനാരിയിലാണ് കൊല്ലപ്പെട്ട യുവതിയും അറസ്റ്റിലായവരും ജോലി ചെയ്തിരുന്നത്. മതനിന്ദയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കഴുത്തറുത്താണ് യുവതിയെ മറ്റ് മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തിയത്. അറസ്റ്റിലായ മദ്രസ അദ്ധ്യാപികമാരിൽ ഒരാളുടെ ബന്ധുവാണ് 13 വയസുകാരി. കൊല്ലപ്പെട്ട യുവതി മതനിന്ദ നടത്തിയെന്ന് പ്രവാചകൻ സ്വപ്‌നത്തിൽ വന്ന് പറഞ്ഞുവെന്നാണ് 13 വയസ്സുകാരിയുടെ വാദം.
തനിക്കെതിരെ പ്രവർത്തിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന യുവതിയെ കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകൻ പറഞ്ഞതായും ഈ പെൺകുട്ടി പറയുന്നു. ഈ പെൺകുട്ടി കണ്ടുവെന്ന് പറയുന്ന സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേർ ചേർന്ന് സഹപ്രവർത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.
Comments