തിരുവനന്തപുരം: ബസ് – ഓട്ടോ ചാർജ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈകീട്ട് നടന്ന എൽഡിഎഫ് യോഗത്തിലാണ് ചാർജ് വർദ്ധനവിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
മറ്റ് സംസ്ഥാനങ്ങളിൽ ബസ് ചാർജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വർദ്ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാർക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസർക്കാർ ചെയ്യുന്നത്. കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചു. എന്നാൽ കേരളം മാത്രം മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നൽകുമ്പോൾ കേരളം അത് ചെയ്യാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ബസിന്റെ മിനിമം ചാർജ് 10 രൂപയാക്കിയും, ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കിയമാണ് സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ടാക്‌സി ചാർജിലും വർദ്ധനവ് ഉണ്ട്. ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപ ഈടാക്കും. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാമെന്നാണ് സർക്കാർ അറിയിക്കുന്നത്.
Comments