മുംബൈ : അയൽവാസിയ്ക്കെതിരെ നൽകിയ മാനനഷ്ട കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് തിരിച്ചടി. നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. പ്രവാസിയായ കേതൻ ആർ കക്കാടിനെതിരെയാണ് സൽമാൻ ഹർജി നൽകിയത്.
മുംബൈ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയുടേത് ആണ് നടപടി. ജഡ്ജി എ.എച്ച് ലധാദ് ആണ് ഹർജി തള്ളിയത്. കേതൻ തെറ്റുകാരനാണെന്ന് തെളിയിക്കാൻ സൽമാന്റെ അഭിഭാഷകന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഹർജി തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടത്. ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവരെയും സൽമാൻ ഖാൻ ഹർജിയിൽ കക്ഷി ചേർത്തിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ കേതൻ നടത്തിയ ചില പരാമർശങ്ങളാണ് സൽമാൻ ഖാനെ ചൊടിപ്പിച്ചത്. തുടർന്ന് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സൽമാൻ ഖാൻ കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 23 ന് ഹർജി പരിഗണിച്ച കോടതി തള്ളിയതായി അറിയിച്ചിരുന്നു. എന്നാൽ ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിശദമായ വിധി കോടതി പുറപ്പെടുവിച്ചത്.
Comments