ന്യൂഡൽഹി:റഷ്യയുടെ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുംമുന്നേ അമേരിക്കയുടേയും ബ്രിട്ടന്റേയും ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി. അതിസങ്കീർണ്ണമായ യൂറോപ്പിലെ യുദ്ധമേഖലയിലെ അവസ്ഥയും ഇന്ത്യയുടെ നിഷ്പക്ഷ നിലപാടും നിർണ്ണായകമായ പശ്ചാത്തലത്തിലാണ് യുഎസ്-യുകെ ഭരണകൂടങ്ങളുടെ നീക്കം. ഇതിനിടെ ഇമ്രാൻഖാൻ ഭരണകൂടം താഴെവീഴാനുള്ള സാദ്ധ്യതകളും ചർച്ചയായി എന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായിട്ടാണ് ഉദ്യോഗസ്ഥർ ആദ്യം കൂടിക്കാഴ്ച നടത്തിയത്.
ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിലൊരാളായ ദൽദീപ് സിംഗുമാണ് ഇന്ത്യയിലെത്തിയത്. ഇരുവരും യുക്രെയ്‌നെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ഇടപെടലാണ് പ്രധാനമായും ചർച്ച ചെയ്തത്. ജർമ്മനിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യയെ ബന്ധപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ തളർത്താൻ ഒരു സുഹൃദ് രാജ്യവും തയ്യാറാകരുതെന്ന നിലപാടാണ് ജർമ്മനി എടുത്തിരിക്കുന്നത്.
യുക്രെയ്‌നെ ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന റഷ്യ കഴിഞ്ഞ രണ്ടു ദിവസം സൈനിക നീക്കം അൽപം മയപ്പെടുത്തിയെങ്കിലും പിന്മാറുമെന്ന വാക്ക് പാലിക്കുമെന്നതിൽ യുക്രെയ്‌ന് ഉറപ്പില്ല. ഇതിനിടെ റഷ്യ യൂറോപ്പിനെതിരെ ശക്തമായ വാണിജ്യ ഉപരോധവും തീരുമാനിച്ച് ലോകശക്തികളെ വെല്ലുവിളിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ സമീപനം നിർണ്ണായകമായിരിക്കുകയാണ്. റഷ്യയെ സമ്മർദ്ദത്തിലാക്കി ഏഷ്യൻ രാജ്യങ്ങളെ കൂടെക്കൂട്ടാനുള്ള നീക്കങ്ങളാണ് അമേരിക്കയും ബ്രിട്ടനും നടത്തുന്നത്. അമേരിക്കയുടെ ചൈനാ വിരുദ്ധ നിലപാടും ചൈനയും തുർക്കിയും റഷ്യയ്‌ക്ക് നൽകുന്ന പിന്തുണയും അമേരിക്കയ്‌ക്ക് തിരിച്ചടിയാണ്.
Comments