ഹൈദരാബാദ്: വയലുകളിൽ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യം തുരത്താൻ ഒരു കിടിലൻ ഉപാധി കണ്ടെത്തിയിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള ഒരു കർഷകൻ. ഒരു മനുഷ്യനെ കരടിയുടെ വേഷം ധരിപ്പിച്ചാണ് ഭാസ്കർ റെഡ്ഡി എന്ന കർഷകൻ തന്റെ കൃഷിയിടം സംരക്ഷിക്കുന്നത്. കൊഹേഡ ജില്ലയിലെ സിദ്ധിപേട്ടയിലുള്ള കർഷകനാണ് ഭാസ്കർ റെഡ്ഡി.
ദിവസക്കൂലിയ്ക്കാണ് ഭാസ്കർ റെഡ്ഡി ഒരാളെ കരടിയുടെ വേഷം ധരിപ്പിച്ച് പാടത്ത് നിർത്തിയിരിക്കുന്നത്. ദിവസം 500 രൂപയാണ് ഇയാളുടെ വേതനം. വിളകൾ നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെയും കാട്ടുപന്നികളെയും തുരത്തുക എന്നതാണ് ഇയാളുടെ ജോലി. ഇത്തരത്തിൽ കറുത്തിരുണ്ട കരടിയുടെ വേഷം ധരിച്ച് ഇയാൾ പാടത്തൂടെ നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ചിത്രങ്ങളും വീഡിയോകളും കണ്ട് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത്. ഒരു ദിവസം 500 രൂപയാണെങ്കിൽ, ഒരു മാസം ഇയാൾ സമ്പാദിക്കുന്നത് 15,000 രൂപ..ഐടി മേഖലയിലെ ഒരു തുടക്കക്കാരന് പോലും ഈ ശമ്പളമില്ലെന്നാണ് ചില ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ മറ്റ് ചിലരാകട്ടെ ഈ രീതിയോട് എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ മൃഗത്തിന്റെ വേഷം ധരിപ്പിച്ച് ഇപ്രകാരം പൊരിവെയ്ലത്ത് നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം.
Comments