ഷിംല : ഹിമാചൽ പ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിൽ നിന്നും വിട്ട് നിന്ന് കോൺഗ്രസ് നേതാക്കൾ. 12 മുൻസിപ്പൽ കൗൺസലർമാരിൽ 9 പേരും, ആറ് നിയമസഭാംഗങ്ങളുമാണ് യോഗത്തിൽ നിന്നും മാറി നിന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ചുകൊണ്ടുള്ളതായിരുന്നു നേതാക്കളുടെ നീക്കം.
പാർട്ടി ഹൈക്കമാന്റ് വിളിച്ച് ചേർത്ത യോഗത്തിലാണ് ഇവർ പങ്കെടുക്കാതിരുന്നത്. എഐസിസി ജനറൽ സെക്രട്ടറി ആശ കുമാരി, മുൻ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാവ് സുഖ് വിന്ദർ സിംഗ് സുഖു, വിക്രമാദിത്യ സിംഗ്, ഹർഷവർദ്ധൻ ചൗഹാൻ, അനിരുദ്ധ് സിംഗ്, രോഹിത്ത് ഠാക്കൂർ എന്നീ നേതാക്കൾ യോഗത്തിൽ ഉണ്ടായില്ല. സംസ്ഥാന പാർട്ടിയിൽ ഉൾപ്പോര് നിലനിൽക്കുന്നതിനാൽ നിർണായക തീരുമാനങ്ങൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നാണ് വിവരം.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഹിമാചൽ തദ്ദേശ തിരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനൽസ് ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ബിജെപിയെ താഴെയിറക്കി ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ ഹിമാചൽ പ്രദേശ് കൂടി പോയാൽ വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ സ്വാധീനം പൂർണമായും ഇല്ലാതാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments