മലപ്പുറം: മിക്ക കോളേജുകളും മാർച്ച് 31ന് അടയ്ക്കുന്നവയാണ്. അവസാന ദിനത്തിൽ കോളേജ് ഡേ, ആർട്സ് ഡേ എന്ന പേരിൽ പല കോളേജുകളിലും പരിപാടികൾ നടക്കുന്നതും പതിവാണ്. എന്നാൽ ആർട്സ് ഡേ ദിനത്തിൽ പ്രിൻസിപ്പളിനെയും അദ്ധ്യാപകരെയും പൂട്ടിയിട്ട് വിദ്യാർത്ഥികൾ.
ആർട്സ് ഡേ നടത്താൻ അനുമതി നൽകുകയും ഇതിന്റെ പേരിൽ കോളേജുകാർ പണം പിരിക്കുകയും ചെയ്തിട്ട് ഒടുവിൽ ദിവസമായപ്പോൾ നടക്കില്ലെന്ന് പറഞ്ഞതോടെയാണ് അദ്ധ്യാപകരെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജിലാണ് പോലീസ് ഇടപെട്ട് പരിഹരിക്കേണ്ടി വന്ന പ്രതിഷേധം അരങ്ങേറിയത്.
സെമസ്റ്ററിന്റെ തുടക്കത്തിൽ ആർട്സ് ഡേയുടെ പേരുപറഞ്ഞ് 300 രൂപ കോളേജ് അധികൃതർ വാങ്ങിയിരുന്നു. ഇത്തരത്തിൽ രണ്ട് സെമസ്റ്ററുകളിലായി പണം പിരിച്ചു. ഒടുവിൽ ദിവസമായപ്പോൾ ഇവിടെ ആഘോഷമൊന്നുമില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ പ്രതികരണം. ഇതോടെ അദ്ധ്യാപകരെയും പ്രിൻസിപ്പളിനെയും കോളേജിലിട്ട് പൂട്ടുകയായിരുന്നു വിദ്യാർത്ഥികൾ.
ഏകദേശം അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾ ചേർന്നായിരുന്നു പ്രതിഷേധിച്ചത്. പരിപാടി നടക്കുകയില്ലെങ്കിൽ പിരിച്ചെടുത്ത പണം തിരികെ നൽകാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. കോളേജിന്റെ രണ്ട് ഗേറ്റുകളും അകത്ത് നിന്ന് പൂട്ടിയിട്ടായിരുന്നു പ്രതിഷേധം. ഒടുവിൽ പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി സമവായം ഉണ്ടായ ശേഷമാണ് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
Comments