കൊളംബോ;ശ്രീലങ്കയിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുന്നുവെന്ന് റിപ്പോർട്ട്. പണപ്പെരുപ്പവും ഊർജ്ജപ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയിൽ കുറച്ചു ദിവസമായി അതിശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.തലസ്ഥാന നഗരമായ കൊളംബോയുടെ വിവിധ മേഖലകളിൽ ഇന്നലെ സംഘർഷാവസ്ഥ കനത്തിരുന്നു.
തുടർന്ന് സാഹചര്യം നേരിടാൻ രാത്രി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഘർഷങ്ങൾക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിക്കുന്നതായി പോലീസ് വ്യക്തമാക്കിയത്.കൊളംബോ നോർത്ത്, സൗത്ത്, സെൻട്രൽ ,നുഗെഗോഡ,മൗണ്ട്‌ന ലാവിനിയ,കെലാനിയ എന്നീ പ്രദേശങ്ങളിലായിരുന്നു ഇന്നലെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്.പ്രസിഡന്റിന്റെ വീട് വളഞ്ഞ് അക്രമം നടത്തിയ ഒരു സ്ത്രീയടക്കം 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സേയുടെ വീടുവളഞ്ഞ ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ ഗോ ഹോം ഗോട്ട എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.സുരക്ഷാ സേനയുടെ നിയന്ത്രണം ലംഘിച്ച് പ്രതിഷേധക്കാർ അക്രമാസക്തരായതോടെ ശ്രീലങ്കൻ കരസേനയും നാവിക സേനയും ചേർന്ന് നഗരത്തിലുള്ള പ്രസിഡന്റിന്റെ വീടിന് സുരക്ഷ നൽകിയത്.
ഏകദേശം 22 ദശലക്ഷത്തോളം ജനങ്ങളുള്ള ശ്രീലങ്കയിൽ 13 മണിക്കൂറാണ് ഇന്നലെ വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവ് വിളക്കുകൾ വരെ അണച്ചിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത് ആശുപത്രികളിൽ മരുന്നുകളുടെ ദൗർബല്യം കാരണം ശസ്ത്രക്രിയകൾ മാറ്റി വയ്‌ക്കേണ്ട സാഹചര്യം വരെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച പതിനാറ് ശ്രീലങ്കൻ പൗരന്മാരെ പിടികൂടിയിരുന്നു. കടൽമാർഗം തമിഴ്നാട്ടിലെ ധനുഷ്‌കോടി വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.എന്നാൽ രാമേശ്വരത്തിന് സമീപത്ത് വെച്ച് കോസ്റ്റ്ഗാർഡ് പിടികൂടുകയായിരുന്നു. അഭയാർത്ഥികൾ ഇന്ത്യയിലെത്തിയതിന് പിന്നാലെ ശ്രീലങ്കൻ തമിഴർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി തേടിയിരുന്നു.
അവശ്യവസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തിൽ ജനജീവിതം പൂർണമായും താറുമാറായിരിക്കുകയാണ്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്‌ക്കുന്നതെന്നാണ് വിലയിരുത്തൽ. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Comments