ബംഗളൂരു: കർണ്ണാടകയിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുസ്ലീം മാംസ കച്ചവടക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ റഹ്മത്തുള്ള കോട്വാൾ ആണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസ് അടിയന്തിരമായി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. നിയമപരമായ പരിഹാരം ഈ വിഷയത്തിൽ വേണമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സൂചന നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹലാൽ ഇറച്ചി കച്ചവടം ഒരുതരം സാമ്പത്തിക ജിഹാദ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹലാൽ മാംസത്തിനെതിരെ കർണ്ണാടകയിൽ പലയിടത്തും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
അതേസമയം സാമൂഹിക പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. കർണ്ണാടക സമാധാനത്തിനും പുരോഗതിയ്‌ക്കും പേരുകേട്ട സംസ്ഥാനമാണ്. എല്ലാവരും സംയമനത്തോടെ പെരുമാറണം. ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നുമാണ് ബസവരാജ് ബൊമ്മെ പ്രതികരിച്ചത്.
മാർച്ച് അവസാന വാരമാണ് ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനാജാഗൃതി സമിതി രാജ്യവ്യാപകമായി ക്യാമ്പെയിൻ ആരംഭിച്ചത്. ഹലാൽ മാംസം ബഹിഷ്‌കരിക്കാനാണ് ക്യാമ്പെയിൻ തുടങ്ങിയത്. ക്യാമ്പെയിന് പിന്തുണയുമായി നിരവധി പേരും എത്തിയിരുന്നു. പിന്നാലെയാണ് വിഷയം കർണ്ണാടക ഹൈക്കോടതിയിൽ എത്തിയത്.
Comments