ന്യൂഡൽഹി:ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ആദ്യ ട്രെയിൻ സർവ്വീസ് ആരംഭിച്ചു ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്തത്.
കഴിഞ്ഞവർഷം പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ദൂബെ ഇതാദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.ചടങ്ങിൽ ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പു വെച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷേർ ബഹാദൂർ ദ്യൂബയും ചേർന്ന് നേപ്പാളിൽ റുപേ ആരംഭിച്ചു.
യനഗർ – കുർത്ത ക്രോസ് ബോർഡർ റെയിൽവേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയിൽവേ സർവീസായി മാറും. 35 കിലോമീറ്റർ ദൂരം നീണ്ടുകിടക്കുന്ന ഈ സർവീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുർത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്.
അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ റെയിൽവേ സർവീസ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. സാധാരണ യാത്രകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുമെല്ലാം ഇന്ത്യക്കാർക്ക് ഈ തീവണ്ടി സർവീസിനെ ആശ്രയിക്കാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഇന്ത്യൻ പൗരൻമാർ ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതേണ്ടതാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Comments