കൊച്ചി : ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റെയും, കേസിലെ നാലാം പ്രതി വിജീഷിന്റെയും ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഗർ വിൻസന്റ് നൽകിയ ഹർജിയിലും, വിജീഷിന്റെ ജാമ്യ ഹർജിയിലുമാണ് വിധി പറയുക. ഇരു ഹർജികളിലും വാദം നേരത്തെ പൂർത്തിയായിരുന്നു.
കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനം ആയ ലക്ഷ്യയിലെ മുൻ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗർ വിൻസന്റ്. കേസ് അന്വേഷണത്തിനിടെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ബൈജു പൗലോസ് നിർബന്ധിച്ചെന്ന് ആരോപിച്ചാണ് സാഗർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതിന് പുറമേ കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വിൻസന് നോട്ടീസ് നൽകിയിരുന്നു. ഇത് സ്‌റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ജസ്റ്റിസ് അനു ശിവരാമൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസിലെ നാലാം പ്രതിയായ വിജീഷ് ഇപ്പോഴും ജയിൽ ആണ്. കേസ് അന്വേഷണം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജയിലിൽ തന്നെ പാർപ്പിക്കുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.
Comments