ബംഗളൂരു : കർണാടകയിൽ ഹിജാബ് വിഷയത്തിന്റെ പേരിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ. വിഷയത്തിലെ അന്താരാഷ്‌ട്ര ഇടപെടലുകൾ അന്വേഷണ വിധയമാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. മംഗളൂരുവിലെ എൻഐടിടിയിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
സ്‌കൂളുകളിൽ യൂണിഫോം ധരിക്കുന്നതിനെ അനുകൂലിച്ചതിന്റെ പേരിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ ശിവമോഗ സ്വദേശി ഹർഷയുടെ കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സത്യങ്ങൾ അധികം വൈകാതെ പുറത്തുവരും. ശിവമോഗയുടെ തെരുവുകളിൽ പട്ടാപ്പകൽ മാരകായുധങ്ങളുമായി നടക്കുന്നവർ ആരെല്ലാമാണെന്ന് അധികം വൈകാതെ ആളുകൾ തിരിച്ചറിയും. വീടുകളിൽ മാരാകായുധങ്ങൾ സൂക്ഷിച്ചവരും, ഇത് എന്തിനാണെന്നുമുള്ള കാര്യങ്ങൾ അധികം വൈകാതെ ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും കരന്തലജെ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിലെ സമാധാനം ഇല്ലാതെയാക്കുന്നത് എസ്ഡിപിഐയും, പോപ്പുലർഫ്രണ്ടുമാണ്. ഹിജാബിന്റെ പേരിൽ പാവപ്പെട്ട പെൺകുട്ടികളെ ഇവർ കരുവാക്കുന്നു. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. വാസ്തവം പുറത്തുകൊണ്ടുവന്ന് രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു.
ഹലാൽ വിവാദത്തെക്കുറിച്ചും കരന്തലജെ പ്രതികരിച്ചു. ഹലാൽ എന്നത് ഒരു വിഭാഗം ആളുകളുടെ മാത്രം വിഷയമാണ്. അത് നമ്മൾക്ക് ബാധകമല്ല. ഇത്തരം ഇറച്ചിൽ നമ്മൾ കഴിക്കേണ്ട ആവശ്യമില്ല. കഴിക്കുന്നതിൽ വിരോധമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Comments