തിരുവനന്തപുരം: കെഎഎസ്സിൽ നിയമനം ലഭിച്ചവർക്ക് മൂന്നുമാസമായി ശമ്പളമില്ലെന്ന് പരാതി. ഉന്നത തസ്തികയിൽ നിയമനം ലഭിച്ച 105 പേർക്ക് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശമ്പളം നൽകാത്തതെന്നാണ് ആരോപണം. സർക്കാർ സേവനങ്ങൾ കൂടതൽ കാര്യക്ഷമമാക്കാനായിരുന്നു കൊട്ടും കുരവയുമായി കേരളത്തിന്റെ സ്വന്തം ഐഎഎസ് എന്ന നിലയിൽ കെഎഎസ് കൊണ്ടുവന്നത്. എന്നാൽ അതേ ഉദ്യോഗസ്ഥരാണ് ഇന്ന് ശമ്പളത്തിനായി കേണപേക്ഷിക്കുന്നത്.
പല മുടന്തൻ ന്യായങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊതുഭരണവകുപ്പും ധനകാര്യവകുപ്പും കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത്രയും കൊട്ടിഘോഷിച്ച് തുടങ്ങിയ കെഎഎസ്സിൽ നിയമനം ലഭിച്ചവർക്ക് പറഞ്ഞ ശമ്പളം പോലും നൽകാൻ സാധിക്കാത്തത് പിണറായി സർക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ആരോപണം.
ശമ്പളം വൈകുന്നതിൽ സർക്കാരിന്റെ തൊടുന്യായങ്ങൾ കേട്ട് ഉദ്യോഗസ്ഥരും സഹിക്കെട്ടു. ഒറ്റ ദിവസം കൊണ്ട് ചർച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയത്തിൽ ആർക്കും ഒരു വ്യക്തയുമില്ലാത്ത അവസ്ഥയാണുള്ളത്. കെഎഎസുകാർക്ക് ശമ്പളം നൽകാൻ മൂന്നു കോടി സർക്കാർ വകയിരുന്നതിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ തുക ചെലവഴിക്കാത്തിനാൽ ഈ തുകയും നഷ്ടമായി.
ആദ്യം തസ്തികയുടെ പ്രശ്നമായിരുന്നു സർക്കാർ ചൂണ്ടിക്കാട്ടിയത്. പിന്നീട് ശമ്പള വിതരണത്തിൽ പ്രശ്നമായി. അങ്ങനെ പല നൂലാമാലകൾ കൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് സർക്കാരിന്റെ വാദം. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും കെഎഎസ്സിലേക്ക് എത്തിയവരുടെ ശമ്പളകാര്യം അനിശ്ചിതത്വത്തിലായതോടെയാണ് ആർക്കും ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടായത്. കെഎഎസിലേക്ക് വരുന്നതിന് മുമ്പ് ഇപ്പോൾ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ശമ്പളം വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരുടെ ശമ്പളം സംരക്ഷിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ അതിനെ ഇപ്പോൾ അതേ സർക്കാരിന് കീഴിലുള്ള ധനവകുപ്പ് എതിർക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന നേട്ടമായി എടുത്ത് പറഞ്ഞിരുന്ന ഒന്നായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്. അനേകം തർക്കങ്ങളും കടമ്പകളും കടന്നാണ് കെഎഎസ് എന്ന സ്വപ്നം സർക്കാർ യാഥാർത്ഥ്യമാക്കിയത്. കെഎഎസ്സിന്റെ കടുപ്പമേറിയ പരീക്ഷ വിജയിച്ച 105 പേർക്ക് നിയമനം നൽകി, 81,800 രൂപ അടിസ്ഥാന ശമ്പളമായി സർക്കാർ തന്നെ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഡിസംബർ 23ന് നിയമിതരായ ഈ 105 ഉദ്യോഗസ്ഥർക്കും നാളിതുവരെ ശമ്പളം ലഭിച്ചിട്ടില്ല.
Comments