തിരുവനന്തപുരം: ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിന്റേത് ഏറ്റവും മോശം പ്രവർത്തനമാണെന്നാണ് വിമർശനം. ഡിഎംഒമാർക്കും വകുപ്പ് മേധാവിമാർക്കുമാണ് വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച കത്ത് നൽകിയത്. ഭരണകാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിൽ വകുപ്പിന്റേത് മോശം പ്രകടനമാണെന്ന് കത്തിൽ ആരോപിക്കുന്നു. നാലോളം പ്രശ്നങ്ങളാണ് അക്കമിട്ട് നിരത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗൗരവമേറിയ വിഷയമാണെന്ന് പറഞ്ഞാണ് താഴേത്തട്ടിലേക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറിയത്.
പ്രധാനമായും ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് ഈ വിമർശനം നേരിടേണ്ടി വന്നിരിക്കുന്നത്. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം എന്നിവയിൽ വീഴ്ച സംഭവിച്ചു. 30ഉം 40ഉം വർഷം പഴക്കമുള്ള കേസുകൾ ഇപ്പോഴും കോടതിയിലുണ്ട്. ഇതിൽ പലതിലും സർക്കാർ തോൽക്കുന്നുമുണ്ട്. ഈ കേസുകൾ ഫോളോ അപ്പ് ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിയലക്ഷ്യ കേസുകളോ, പ്രശ്നങ്ങൾ വരുമ്പോഴോ അത് ചീഫ് സെക്രട്ടറിക്കാണ് ബാധ്യതയായി വരുന്നത്. കോടതിയുടെ വിമർശനം ഉണ്ടാകുന്നതും ചീഫ് സെക്രട്ടറിയുടെ മേലാണ്.
അതിന്റെ തുടർച്ചയായാണ് ചീഫ് സെക്രട്ടറി തന്നെ ഈ വിഷയം ഉന്നയിച്ച് സംസ്ഥാന തലത്തിൽ ഒരു യോഗം വിളിച്ച ശേഷം ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിരിക്കുന്നത്. അച്ചടക്ക നടപടികൾ, സീനിയോരിറ്റി ലിസ്റ്റ് എന്നിവയിലും വീഴ്ച സംഭവിക്കുന്നതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സമയബന്ധിതമായി ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിമർശനമുണ്ട്. എത്രവേഗം പ്രശ്നങ്ങൾ പരിഹരിച്ച് പ്രതിമാസ റിപ്പോർട്ടുകൾ സമയബന്ധിതമായി നൽകണമെന്ന നിർദ്ദേശവും ചീഫ് സെക്രട്ടറി നൽകിയിട്ടുണ്ട്.
Comments