എറണാകുളം: സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബാങ്കുകളിൽ നിന്നും ലോൺ നിഷേധിക്കപ്പെടുന്നതായി പരാതി. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിച്ച പ്രദേശങ്ങളിലാണ് ബാങ്കുകാർ ലോൺ നിഷേധിക്കുന്നത്. ഇതോടെ വായ്പ പ്രതീക്ഷിച്ചിരുന്നവർക്ക് ഇരുട്ടടിയായി.
അങ്കമാലിയിൽ അതിരടയാളക്കല്ല് നിക്ഷേപിച്ച പ്രദേശങ്ങളിലെ നാട്ടുകാരാണ് ഏറ്റവും ഒടുവിൽ പരാതി ഉന്നയിച്ചത്. വില്ലേജ് ഓഫീസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ വായ്പ നൽകുവെന്നാണ് ബാങ്കുകളുടെ നിലപാട്. എന്നാൽ അനുമതി പത്രം നൽകാൻ സർക്കാർ നിർദ്ദേശമില്ലെന്ന് റവന്യുവകുപ്പ് വിശദീകരണം നൽകിയതോടെയാണ് വായ്പയ്‌ക്കായി അപേക്ഷിച്ചവർ വെട്ടിലായത്.
പലരും വീട് പുതുക്കി പണിയാൻ പഴയത് പൊളിച്ചു മാറ്റിയിരുന്നു. സിൽവൻ ലൈൻ പദ്ധതിക്കായി സർവ്വെ തുടങ്ങും മുമ്പായിരുന്നു സംഭവം. വായ്പ നൽകുമെന്ന ബാങ്കിന്റെ വാഗ്ദാനത്തിന്മേലാണ് പലരും വീട് പൊളിച്ചത്. എന്നാൽ ഇതിനിടെ കെ റെയിലിന്റെ പേരിൽ ഉദ്യോഗസ്ഥരെത്തി കല്ലിട്ടതോടെ ബാങ്കുകാർ മലക്കം മറിഞ്ഞു. ഈടായി ഭൂമി നൽകാൻ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. എന്നാൽ ഇത് നൽകാൻ റവന്യുവകുപ്പ് തയ്യാറാകാതെ വന്നതോടെ വീട്ടുകാർ പെരുവഴിയിലായി.
വിഷയത്തിൽ നേരത്തെ തന്നെ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിലപാട് അറിയിച്ചിരുന്നു. അതിരടയാള കല്ല് സർവ്വേയുടെ ഭാഗം മാത്രമാണെന്നും കല്ല് നാട്ടിയതിന്റെ പേരിൽ വായ്പ നിഷേധിക്കരുതെന്നും ധനമന്ത്രി നിർദേശിച്ചു. അത്തരം നീക്കങ്ങൾ നടത്തുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കുറ്റി നാട്ടിയതിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്ന വീട്ടുകാർ നിരവധിയാണ്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments