ആലപ്പുഴ: പി.പി ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകി വാർത്തകളിൽ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നു, ഇത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 10 രൂപയാക്കി.
അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഡോ.രേണു രാജിനാണ് ചിത്തരഞ്ജൻ എംഎൽഎ പരാതി നൽകിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് കളക്ടർ എംഎൽഎയെ അറിയിച്ചിരുന്നു. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ എംഎൽഎ പരാതി നൽകിയത്.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവമാണ് സിപിഎം നേതാവ് പങ്കുവെച്ചത്. ‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്‌ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്.’ എംഎൽഎ കുറ്റപ്പെടുത്തി.
അതിനിടെ ഹോട്ടൽ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വിൽക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞത്.
Comments