ചെന്നൈ: ദത്തെടുത്ത പെൺകുട്ടിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു കുടുംബത്തെ മുഴുവൻ അറസ്റ്റ് ചെയ്ത് പോലീസ്. രക്ഷിതാക്കളായിരുന്ന ദമ്പതികളും അവരുടെ രണ്ട് ആൺമക്കളുമാണ് കേസിൽ അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന മൂന്നാമത്തെ മകനായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചെന്നൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി ഉപദ്രവിക്കപ്പെടുന്നുണ്ടായിരുന്നു. അച്ഛനും സഹോദരന്മാരും തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന കാര്യം 17-കാരിയായ പെൺകുട്ടി അമ്മയുടെ സ്ഥാനത്തുള്ള രക്ഷിതാവിനോട് പറഞ്ഞെങ്കിലും അവർ ചെവികൊണ്ടില്ല.
ലോറി റിപ്പയർ ചെയ്യുന്ന കട നടത്തുകയാണ് 64-കാരനായ ‘അച്ഛൻ’. ഇയാളുടെ രണ്ട് ആൺമക്കളും ലോറി-കാർ ഡ്രൈവർമാരാണ്. മൂന്നാമത്തെ മകൻ മൊബൈൽ ഫോൺ സർവീസ് സെന്ററാണ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു.
2005ലാണ് പെൺകുട്ടിയെ ദമ്പതികൾ ദത്തെടുക്കുന്നത്. മൂന്ന് ആൺമക്കളായതിനാൽ പെൺകുട്ടിയെ വേണമെന്ന ആഗ്രഹത്താലായിരുന്നു ഇത്. പെൺകുട്ടിയുടെ യഥാർത്ഥ കുടുംബം അതിദാരിദ്രത്തിലായിരുന്നതിനാൽ കുട്ടിയെ ദത്ത് നൽകുകയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് ഒരു വിവാഹ ചടങ്ങിനിടെ പെൺകുട്ടി തന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടുമുട്ടിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. അവരുടെ സഹായത്തോടെ ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു.
പരാതിയിൽ ഉടൻ തന്നെ കേസെടുത്ത പോലീസ് ആരോപണ വിധേയരായ എല്ലാവരെയും അറസറ്റ് ചെയ്തു. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്നാമത്തെ മകനായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
Comments