ബെംഗളൂരു: കർണാടകയിലെ മസ്ജിദുകളിൽ ഉച്ചഭാഷിണിയിലെ ശബ്ദം കുറയ്‌ക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് ബെംഗളൂരു ജാമിയ മസ്ജിദ് ഇമാം മുഹമ്മദ് ഇമ്രാൻ റഷാദി. കോടതി നിർദ്ദേശം എല്ലാ ആരാധനാലയങ്ങളും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ ശബ്ദം നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉച്ചഭാഷിണികളിൽ ക്രമീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി പുറപ്പെടുവിച്ച എല്ലാ അറിയിപ്പുകളും പാലിക്കുമെന്നും എല്ലാ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഇത് പിന്തുടരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മോസ്‌കുകളിൽ ഉച്ചഭാഷിണികൾ ദുരുപയോഗം ചെയ്യുന്നതായും പരാതി ലഭിച്ചിരുന്നു.
സൈലന്റ് സോൺ പരിധിയിൽ വരുന്ന ആശുപത്രികൾ, പ്രധാന സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുവദനീയമായ ശബ്ദനിലയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ ക്രമീകരണങ്ങൾ നടത്താൻ മസ്ജിദുകൾ നിർബന്ധിതരായത്.
അതേസമയം ആരാധനാലയങ്ങൾ, പബ്ബുകൾ, നെറ്റ്ക്ലബ്ബുകൾ തുടങ്ങിയവ ശബ്ദമലിനീകരണ നിയന്ത്രണ നിയമം ലംഘിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പരിശോധനകൾ കർശനമാക്കുമെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കമ്മീഷണർമാർക്കും, ഇൻസ്പെക്ടർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കുമാണ് ഡിജിപി ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്.
Comments