തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം തുടർന്ന് സംഘടന നേതാക്കൾ. കെഎസ്ഇബി ആസ്ഥാനത്തെ കരിദിനാചരണം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. തിങ്കളാഴ്ച മുതൽ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും വൈദ്യുതി ബോർഡിൽ ചട്ടപ്പടി സമരം വേണ്ടിവന്നേക്കുമെന്നും ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച മുതൽ സംയുക്ത സമര സഹായ സമിതി രൂപീകരിച്ചായിരിക്കും പ്രക്ഷോഭം നടത്തുക. വൈദ്യുതി ഭവൻ ഉപരോധമടക്കമുള്ള തുടർ പ്രക്ഷോഭം ആലോചിക്കും. മാനേജ്മെന്റ നിഷേധാത്മക നിലപാട് തുടരുകയാണെങ്കിൽ ചട്ടപ്പടി സമരമടക്കമുള്ള ദീർഘകാല പ്രക്ഷോഭം ആലോചിക്കുമെന്നും ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറും, പ്രസിഡണ്ട് എം ജി സുരേഷ്കുമാറും അറിയിച്ചു.
ടാറ്റയുടെ 1200 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള നീക്കമടക്കം, സ്ഥാപിത താത്പര്യമുള്ള പദ്ധതികളെ എതിർത്തതാണ്, സംഘടനക്കും നേതാക്കൾക്കുമെതിരായ ചെയർമാന്റെ പ്രതികാര നടപടിക്ക് കാരണമെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. കെഎസ്ഇബി ചെയർമാൻ ഡോ ബി സതീഷിന്റെ ഡ്രൈവറുടെ വീട്ടിൽ കാറ് വാങ്ങിയതിലടക്കം അഴിമതി ആരോപണം ഉയർന്നിരുന്നു. ചെയർമാന്റെ ഡ്രൈവറുടെ വീടിന്റെ അഡ്രസിൽ ടാറ്റയുടെ ആഡംബര കാർ രജിസ്റ്റർ ചെയ്തതടക്കം അന്വേഷിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ കെ എസ് ഇ ബി ചെയർമാൻ ബി അശോക് തള്ളിക്കളഞ്ഞിട്ടുണ്ട്. ബാങ്ക് ലോണെടുത്താണ് തന്റെ ഡ്രൈവർ കാറ് വാങ്ങിയതെന്നും കെ എസ് ഇ ബി ചെയർമാൻ അറിയിച്ചു
Comments