കണ്ണൂർ: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡന്റായ എം.ജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ചെയർമാൻ ബി അശോകിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ചെയർമാന്റെ നടപടി ശരിയായില്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലമല്ലെന്നും എംഎം മണി തുറന്നടിച്ചു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നും, വൈദ്യുതിമന്ത്രി ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.
തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ചെയർമാന് എംഎം മണി മുന്നറിയിപ്പ് നൽകി. കഴിവുള്ളവർക്കെതിരെയാണ് നടപടിയെടുത്തതെന്നും എംഎം മണി വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെ ബോർഡ് ചെയർമാൻ സസ്‌പെൻഡ് ചെയ്തത്. കെഎസ്ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചുവെന്നും, സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരങ്ങൾക്ക് ആഹ്വാനം ചെയ്തുവെന്ന് കാണിച്ചുമാണ് നടപടി.
അതേസമയം, തിങ്കളാഴ്ച മുതൽ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും വൈദ്യുതി ബോർഡിൽ ചട്ടപ്പടി സമരം വേണ്ടിവന്നേക്കുമെന്നും ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച മുതൽ സംയുക്ത സമര സഹായ സമിതി രൂപീകരിച്ചായിരിക്കും പ്രക്ഷോഭം നടത്തുക. വൈദ്യുതി ഭവൻ ഉപരോധമടക്കമുള്ള തുടർ പ്രക്ഷോഭം ആലോചിക്കും. മാനേജ്മെന്റ് നിഷേധാത്മക നിലപാട് തുടരുകയാണെങ്കിൽ ചട്ടപ്പടി സമരമടക്കമുള്ള ദീർഘകാല പ്രക്ഷോഭം ആലോചിക്കുമെന്നും ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറും, പ്രസിഡണ്ട് എം ജി സുരേഷ്‌കുമാറും അറിയിച്ചു.
Comments