ഇവാൻകീവ്: കീവിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്ന യുക്രെയ്ൻ നഗരമാണ് ഇവാൻകീവ്. അവിടെ ചെറുപ്പകാരായ പെൺകുട്ടികൾ അവരുടെ മുടി മുറിച്ചുകളയുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡെപ്യൂട്ടി മേയർ മാരിയാന ബെസ്ചാസ്ത്‌നയുടെ വെളിപ്പെടുത്തൽ പ്രകാരം റഷ്യൻ പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ മുടി മുറിക്കുന്നതെന്ന് പറയപ്പെടുന്നു.
പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതിരിക്കുക, പെൺകുട്ടികളാണെന്ന് തിരിച്ചറിയാതിരിക്കുക, ആൺകുട്ടികളെ പോലെ തോന്നിപ്പിക്കുക, എന്നീ ഉദ്ദേശ്യത്തോടെയാണ് മുടി മുറിക്കാൻ കുട്ടികൾ മുതിരുന്നതെന്നാണ് വിവരം. കഴിഞ്ഞയിടയ്‌ക്ക് നിരവധി റഷ്യൻ പട്ടാളക്കാർ യുദ്ധമുഖത്ത് സാധാരണക്കാരെ പീഡിപ്പിക്കുന്നുവെന്ന വാർത്തയും പലരും ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
യുക്രയ്‌നിലെ ബേസ്‌മെന്റുകളിലേക്ക് യുവതികളെ ഭീഷണിപ്പെടുത്തി എത്തിക്കുന്ന റഷ്യൻ പട്ടാളക്കാർ സ്ത്രീകളെ അവിടെ വെച്ച് ഉപദ്രവിക്കുകയാണ് ചെയ്യുന്നതെന്ന് ഡെപ്യൂട്ടി മേയർ ആരോപിക്കുന്നു. ഇവാൻകീവിൽ കൂടാതെ യുക്രയ്‌ന്റെ മറ്റ് പല നഗരങ്ങളിലും സാധാരണക്കാരെ റഷ്യൻ പട്ടാളക്കാർ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു യുക്രെയ്‌നെതിരായി റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. 45 ദിവസം പിന്നിടുമ്പോൾ ഇരുരാജ്യങ്ങളുടെയും ആയിരക്കണക്കിന് പട്ടാളക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പല യുക്രെയ്ൻ നഗരങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. അതേസമയം മറുവശത്ത് സമാധാനചർച്ചകളും ഉപരോധങ്ങളും ശക്തമായി പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
Comments