കീവ്: യുക്രെയ്‌നിലെ റെയിൽവേ സ്റ്റേഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അടിയന്തിരമായി ആഗോള ഇടപെടൽ വേണമെന്ന് സെലൻസ്‌കി. ഇന്നലെ റഷ്യ നടത്തിയത് കണ്ണിൽ ചോരയില്ലാത്ത ആക്രമണമാണെന്നും കൊല്ലപ്പെട്ട 52പേരിൽ അഞ്ചുപേർ കുട്ടികളായി രുന്നുവെന്നും സെലൻസ്‌കി ആരോപിച്ചു. ക്രമാടോസ്‌ക് മേഖലയിലാണ് ആക്രമണം നടന്നത്. നാലായിരത്തോളം പേർ രക്ഷപെടാനായി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ളപ്പോഴാണ് മിസൈൽ ആക്രമണം നടന്നത്.
റഷ്യയുടെ ആക്രമണത്തിൽ അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും അപലപിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസ്വേല വാണ്ടർ ലെയൻ യുക്രെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. ടോച്കാ-യൂ ടേൺ വിഭാഗത്തിൽപ്പെട്ട മിസൈലാണ് റഷ്യ ഉപയോഗിച്ചതെന്ന് പ്രതിരോധ വിദഗ്ധർ കണ്ടെത്തി. ആകാശത്ത് വെച്ച് പൊട്ടിച്ചിതറുന്ന ഇവ കിലോമീറ്റർ ദൂരത്തേക്ക് ചെറുബോംബുകൾ വർഷിക്കും. ധാരാളം പ്രദേശത്ത് ഒരേ സമയം ബോംബുകൾ വീണ് അപകടം വർദ്ധിപ്പിക്കുക എന്നതാണ് റഷ്യയുടെ രീതിയെന്നും യുക്രെയ്ൻ മേഖലാ ഗവർണർ പാവ്‌ലോ കിറിലെങ്കോ വ്യക്തമാക്കി.
യുക്രെയ്ൻ ശക്തമായി റഷ്യയെ പ്രതിരോധിക്കുകയാണ്. ഞങ്ങൾക്ക് ആയുധങ്ങളും ഭക്ഷണവും ആവശ്യമുണ്ട്. ഇത് വൈകുന്നത് റഷ്യയെ നേരിട്ട് സഹായിക്കുന്നതിന് തുല്യമാണെന്ന് മറക്കരുതെന്നും സെലൻസ്‌കി പറഞ്ഞു.
Comments