കാലുകളിൽ പാഡണിഞ്ഞ് കൈകളിൽ ബാറ്റേന്തിയെത്തിയ ഭാവഗായകനെ കണ്ട് വിസ്മയിച്ച് നിൽക്കുകയാണ് ആരാധകർ. ഉയർന്ന പിച്ചിൽ പാടാൻ മാത്രമല്ല, പിച്ചിൽ ഉയർന്ന് വരുന്ന പന്തുകളെ അടിച്ചുപറപ്പിക്കാനും പി. ജയചന്ദ്രനറിയാം. മുണ്ടൂരിൽ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനിടെ ആയിരുന്നു മലയാളികളുടെ പ്രിയ ഗായകൻ പി. ജയചന്ദ്രൻ ബാറ്റിങ്ങിൽ ഒരു കൈ പരീക്ഷണം നടത്തിയത്.
ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയനോടൊപ്പമായിരുന്നു ജയചന്ദ്രന്റെ പ്രകടനം. വലിയ ബോൾ കാലിൽ തട്ടാനും ചെറിയ ബോൾ കയ്യിലെടുക്കാനും തനിക്കറിയുമെന്ന് കാണിച്ച് നൽകുകയായിരുന്നു ഐ.എം വിജയൻ. ഭാവഗായകൻ പാഡണിഞ്ഞ് ബാറ്റ് വീശിയപ്പോൾ ഫുട്‌ബോൾ താരം ബൗളറാകുന്ന കാഴ്ചകൾക്കാണ് ഉദ്ഘാടനവേദിയിലെത്തിയവർ സാക്ഷിയായത്.
കേരള ക്രിക്കറ്റ് ടീം മുൻ കോച്ച് പി. ബാലചന്ദ്രനാണ് ഭാവഗായകനും ഫുട്‌ബോളറിനും സൗഹൃദമത്സരത്തിന് വേദിയൊരുക്കിയത്. ആദ്യം ബൗളറായെത്തിയ വിജയൻ പിന്നീട് കീപ്പറായും പിച്ചിലെത്തി. കോളേജിൽ പഠിക്കുന്ന കാലത്ത് ബാറ്റേന്തിയ പരിചയം മാത്രമാണ് തനിക്കുള്ളതെന്ന് ഭാവഗായകൻ ഓർത്തെടുത്തു. ഷെയ്ൻ വോണായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട ബൗളറെന്ന് ജയചന്ദ്രൻ പറഞ്ഞപ്പോൾ സച്ചിനാണ് ഇഷ്ടതാരമെന്ന് ഐഎം വിജയനും പങ്കുവെച്ചു.
Comments