ന്യൂയോർക്ക്: ഓരോ നാലുമാസം കൂടുമ്പോഴും മിനിമം ഒരു പുതിയ കൊറോണ വകഭേദമെങ്കിലും ആവിർഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്‌ട്ര സഭ. ഏഷ്യയിൽ വലിയ തോതിലുള്ള കൊറോണ വ്യാപനം അവസാനിച്ചുവെന്ന് കരുതരുതെന്നും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ലോകത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിനെത്തിക്കാൻ സർക്കാരുകളും ഫാർമ കമ്പനികളും യോജിച്ച് പ്രവർത്തിക്കണം. സമ്പന്ന രാജ്യങ്ങളിലെ ജനങ്ങൾ മാത്രമല്ല, ലോകത്തെ ഓരോ മനുഷ്യനും വാക്‌സിന്റെ സുരക്ഷിതത്വം അനുഭവിക്കണം. കൊറോണ മഹാമാരിയുടെ വ്യാപനം കഴിഞ്ഞുവെന്ന് കരുതരുത്. ഓരോ ദിവസവും 1.5 ദശലക്ഷം കേസുകളാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുറോപ്പിൽ പുതിയ തരംഗം വ്യാപിക്കുകയാണ്. മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മരണനിരക്കാണ് പല രാജ്യങ്ങളും അഭിമുഖീകരിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു.
വാക്‌സിനേഷൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രധാന്യം എത്രത്തോളമാണെന്ന സൂചനയാണ് ഒമിക്രോൺ വകഭേദം നൽകുന്നത്. ലോകത്തെ പല വികസിത രാജ്യങ്ങളും രണ്ടാം ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ തയ്യാറാകുമ്പോൾ, ആകെ മനുഷ്യസമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗം ആളുകളും വാക്‌സിൻ ലഭിക്കാത്തവരാണെന്ന് ഓർക്കണം. അസമത്വം നിറഞ്ഞ നമ്മുടെ സമൂഹത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. പുതിയ വകഭേദം ഇനിയും ഉണ്ടാകുമോയെന്നത് ഒരു ചോദ്യമല്ല, മറിച്ച് എപ്പോഴുണ്ടാകുമെന്നതാണ് പ്രസക്തമായ ചോദ്യമെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
Comments