ബീജിങ്: ചൈനയിൽ കൊറോണ പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം കൂടിയതോടെ ചൈനയിലെ പല പ്രധാന നഗരങ്ങളും അടച്ചുപൂട്ടി. ഏകദേശം 26 മില്യൺ ആളുകൾ വസിക്കുന്ന ഷാങ്ഹായിൽ വൈറസ് വ്യാപനത്തെ നേരിടാൻ സൈന്യത്തെ വരെ ചൈന വിന്യസിച്ചു. ഇപ്പോഴിതാ, ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകളെ അണിനിരത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം.
‘മനസിന്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, സമാധനത്തോടെ പുറത്തിറങ്ങി നടക്കാം എന്ന ആഗ്രഹം വെടിഞ്ഞ്, വീടുകളിൽ ഇരിക്കൂ’ എന്നാണ് ഷാങ്ഹായ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടുകളിൽ ആണെങ്കിൽ പോലും കൊറോണ നിയന്ത്രണം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആളുകൾ ഭക്ഷണം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും അനുവാദമില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ രോഷാകുലരായ ആളുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കി. അയൽ രാജ്യമായ ഇന്ത്യയിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞിട്ടും ചൈനയിൽ ഇതുവരെ വൈറസ് വ്യാപനത്തിന് ശമനമില്ലെന്ന് കാട്ടി നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവെയ്‌ക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഡ്രോണുകളെ വിന്യസിച്ചതോടെ വലഞ്ഞിരിക്കുകയാണ് ഷാങ്ഹായ് നിവാസികൾ.
എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും, ഷാങ്ഹായിലെ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000 പേർക്കാണ് ഷാങ്ഹായിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമല്ലെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നുമാണ് പ്രസിഡന്റ് ഷി ജിങ് പിങ് പറയുന്നത്.
Comments