മുംബൈ: ബലാത്സംഗം എന്ന കുറ്റകൃത്യം കൊലപാതകത്തേക്കാൾ ഹീനമാണെന്ന് പ്രത്യേക പോക്‌സോ കോടതി. ഒരു സ്ത്രീയുടെ പ്രാണൻ അവിടെ ഇല്ലാതാകുകയാണ് ചെയ്യുന്നതെന്നും പീഡനക്കേസ് പരിഗണിക്കവേ മുംബൈയിലെ പോക്‌സോ കോടതി ചൂണ്ടിക്കാട്ടി.
ബലാത്സംഗക്കേസിൽ 28കാരനായ പ്രതിക്ക് പത്ത് വർഷം കഠിന തടവിന് ശിക്ഷിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. മാനസികമായി വെല്ലുവിളി നേരിടുന്ന 15കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളിൽ ഒരാളാണിത്. കൂട്ടുപ്രതി വിചാരണക്കിടെ മരിച്ചിരുന്നു.
പ്രത്യേക ജഡ്ജി എച്ച്.സി ഷിൻഡേയാണ് വിധി പ്രസ്താവിച്ചത്. 15കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയം നോക്കിയാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പീഡിപ്പിച്ചതിന് ശേഷം പുറത്തുപറയാതിരിക്കാൻ പ്രതി 10 രൂപയും നൽകി. വീട്ടിലെത്തിയ അമ്മ കുട്ടിയുടെ അസ്വഭ്വാവികമായ പെരുമാറ്റം കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഇത്തരത്തിൽ മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.















