ഭോപ്പാൽ : ഇസ്ലാം മതം സ്വീകരിക്കാത്തതിന് ഭർത്താവ് മുത്വലാഖ് ചൊല്ലിയെന്ന പരാതിയുമായി ഹിന്ദു യുവതി. മദ്ധ്യപ്രദേശിലെ നർസിംഗ്പൂരിലാണ് സംഭവം. എട്ട് വർഷങ്ങൾക്ക് മുൻപ് യുവതി കാമുകനായ മുസ്ലീം യുവാവിനോടൊപ്പം ഓടിപ്പോയിരുന്നു. എന്നാൽ വിവാഹ ശേഷം ഇയാൾ തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ഫാറൂഖ് ഖാൻ എന്നയാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
പൂർണിമ ധാനി എന്ന യുവതിയാണ് ഫാറൂഖ് ഖാനെതിരെ പരാതിയുമായി എത്തിയത്. 2014 ലാണ് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞാലും മതം മാറേണ്ട ആവശ്യമില്ലെന്ന് യുവാവ് പറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷം എല്ലാം കീഴ്‌മേൽ മറിഞ്ഞുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
മുസ്ലീം മതം സ്വീകരിക്കാൻ ഭർതൃവീട്ടുകാർ തന്നെ നിർബന്ധിച്ചെന്നും വഴങ്ങാതായതോടെ നിരന്തരം പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. നവരാത്രി ഉൾപ്പെടെ എല്ലാ ഹിന്ദു ആഘോഷങ്ങൾക്കും വീട്ടിൽ മാംസം കൊണ്ടുവരും. തന്നെക്കൊണ്ട് മാംസാഹാരം ഉണ്ടാക്കിക്കുകയും അത് നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വഴിയിലൂടെയും തന്നെ മതം മാറ്റാൻ നോക്കിയെന്ന് യുവതി പറഞ്ഞു. വീട്ടിൽ നിന്നും സ്ത്രീധനം കൊണ്ടുവരാത്തതിന് എപ്പോഴും ഭർതൃവീട്ടുകാർ അപമാനിക്കുമായിരുന്നു. തന്റെ രണ്ട് പെൺകുട്ടികൾക്ക് വേണ്ടിയാണ് ഇതെല്ലാം സഹിച്ച് വീട്ടിൽ നിന്നതെന്ന് യുവതി പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം ഫാറൂഖ് ഖാൻ കടയിലെത്തി മുത്വലാഖ് ചൊല്ലിയെന്നും വീട്ടിൽ നിന്നും തന്നെയുംമക്കളെയും അടിച്ചിറക്കിയെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കേസിൽ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ അമ്മ ഷഹീദാനും അച്ഛൻ പീർ അലിയ്‌ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Comments