ധാക്ക : ബംഗ്ലാദേശിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൗലവി അറസ്റ്റിൽ. കുച്ചിയ മോർ സ്വദേശിയായ ഗൊലാം കിബ്രിയ ആണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇയാളുടെ മദ്രസ ജനങ്ങൾ അടച്ചുപൂട്ടി.
10 വയസ്സുകാരിയെ ആണ് മൗലവി പീഡനത്തിന് ഇരയാക്കിയത്. മദ്രസയിൽ എത്തിയ കുട്ടിയെ തന്ത്രപരമായി താമസസ്ഥലത്ത് എത്തിച്ച ശേഷമായിരുന്നു പീഡനം. വൈകീട്ട് വീട്ടിൽ എത്തിയ കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും മൗലവിയുടെ വീട്ടിലെത്തി ഇക്കാര്യം ചോദ്യം ചെയ്തു. എന്നാൽ കുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്നും, ഇത് ഒഴിപ്പിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്ന് വീട്ടുകാർ മൗലവിയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു.
മഷുമ ജന്നത്ത് മഹിള മദ്രസയിലാണ് കിബ്രിയ ജോലി ചെയ്യുന്നത്. 2016 മുതൽ ഇയാൾ ഇവിടെ ജോലി ചെയ്തുവരികയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി നേരത്തെയും ഇയാൾക്കെതിരെ ആരോപണം നിലനിന്നിരുന്നു. പല തവണ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടുത്തി കിബ്രിയ ഇവിടെ തുടരുകയായിരുന്നു.
Comments