ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്‌ക്ക് ക്ഷണിച്ച് ഷഹബാസ് ഷെരീഫ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കശ്മീർ പരാമർശം.
എല്ലാ അന്താരാഷ്‌ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കും.സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ കശ്മീർ വിഷയത്തിന് പരിഹാരം കാണുന്നത് വരെ അത് സാദ്ധ്യമാകില്ലെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ശക്തമായ യാതൊരു നടപടിയും ഇമ്രാൻ ഖാൻ സർക്കാർ കൈക്കൊണ്ടില്ലെന്നും ഷഹബാസ് ഷെരീഫ് കുറ്റപ്പെടുത്തി. ഞങ്ങൾക്ക് അവരെ രക്തച്ചൊരിച്ചിലിനായി വിട്ടുനൽകാനാകില്ല. കശ്മീരി ജനതയ്‌ക്ക് നൽകുന്ന ധാർമ്മിക, നയതന്ത്ര പിന്തുണ തുടരുമെന്നും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
അവരുടെ ദുരവസ്ഥ തുടച്ചുനീക്കാനും ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുമുളള കശ്മീരിലെ ജനതയുടെ ആഗ്രഹപ്രകാരമുളള പരിഹാരമാണ് വേണ്ടതെന്നും നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിൽ അദ്ദേഹം ചൈന-പാകിസ്താൻ ബന്ധത്തെ പ്രശംസിച്ചു. ചൈന-പാക് ഇടനാഴി പദ്ധതി വേഗത്തിൽ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹംപ്രതിജ്ഞയെടുത്തു.
ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് തിരഞ്ഞെടുപ്പിലൂടെ സാധ്യമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ് -നവാസ് (പിഎംഎൽ(എൻ) അദ്ധ്യക്ഷനുമാണ്.നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഷഹബാസ് ഷെരീഫ് ഇന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയിൽ ഇമ്രാൻ അനുകൂലികൾ രാജി വെച്ച് പാർലമെന്റിൽ നിന്നിറങ്ങിപ്പോയിരുന്നു. തുടർന്ന് എതിരില്ലാതെ ഷെഹബാസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Comments