വയനാട്: മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച വിസ തട്ടിപ്പ് സംഘം പിടിയിൽ. വയനാട് സൈബർ പോലീസാണ് സംസ്ഥാനന്തര തട്ടിപ്പ് സംഘത്തെ പിടികൂടിയത്. പഞ്ചാബ് സ്വദേശികളായ ചരൺജീത്ത്കുമാർ, രജനീഷ് കുമാർ, കപിൽ ഗാർഗ്, ഇന്ദർ പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
അട്ടാരി അതിർത്തിയിൽ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചതെന്ന് സിഐ ജിജേഷ് പറഞ്ഞു. ഇവിടുന്ന് 300 കിലോമീറ്റർ അകലെയുളള മറ്റൊരു സ്ഥലത്ത് നിന്ന് ഒരാളെ പിടികൂടി. അയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് 326 കിലോമീറ്റർ അകലെയുളള സിറക്പൂരിൽ നിന്നാണ് ബാക്കിയുളളവരെ പിടികൂടിയത്. വലിയ അഴിമതിയാണെന്ന് ആദ്യഘട്ടത്തിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. പരാതിക്കാർ പണം നൽകിയ അക്കൗണ്ട് പരിശോധിച്ചപ്പോൾ ആ അക്കൗണ്ടിലേക്ക് കോടികളാണ് ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചതെന്ന് വ്യക്തമായതായും സിഐ മാദ്ധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പോലീസ് അറിയിച്ചു.
കാനഡയിലേയ്‌ക്കുള്ള വിസയായിരുന്നു തട്ടിപ്പുകാരുടെ പ്രധാന വാഗ്ദാനം. മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് അന്വേഷണം പുരോഗമിച്ചപ്പോൾ, കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. പ്രതികളുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവർ കോടികൾ തട്ടിച്ചതായി പോലീസിന് വിവരം ലഭിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ്.
Comments