മുംബൈ: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ആദ്യ ജയം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനാണ് ചെന്നൈ വിജയിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ശിവം ഡൂബൈ ആണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് ബാംഗ്ലൂർ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക്, പവർപ്ലേയിൽ തകർപ്പൻ പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിച്ചില്ല. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് മാത്രമാണ് ചെന്നൈയ്‌ക്ക് നേടാനായത്. നാലാം ഓവറിൽ ഋതുരാജ് ഗെയ്ക്വാദിന്റെ(17) വിക്കറ്റാണ് ചെന്നൈയ്‌ക്ക് ആദ്യം നഷ്ടമായത്. ഹസിൽവുഡ് ഗെയ്ക്വാദിനെ എൽബിഡബ്യൂവിൽ കുടുക്കുകയായിരുന്നു. പവർപ്ലേയ്‌ക്ക് പിന്നാലെ മൊയീൻ അലി(3) റണ്ണൗട്ടായതോടെ ചെന്നൈ ഒന്ന് പതറി.
എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഉത്തപ്പ-ശിവം ഡൂബൈ കൂട്ടുകെട്ട് അടിച്ചെടുത്തത് ഐപിൽ ചരിത്രത്തിലെ തന്നെ വെടിക്കെട്ട് പ്രകടനമായിരുന്നു. 46 പന്തിൽ നിന്നും 5 ഫോറും 8 സിക്‌സ് അടക്കം 95 റൺസെടുത്ത് പുറത്താകാതെ നിന്ന ശിവം ഡൂബൈ ആണ് ചെന്നൈയ്‌ക്ക് മികച്ച് വിജയം സമ്മാനിച്ചത്. റോബിൻ ഉത്തപ്പ 50 പന്തിൽ നിന്നും 4 ഫോറും 9 സിക്‌സും അടക്കം 88 റൺസടിച്ചു. നാലാം വിക്കറ്റിൽ ഉത്തപ്പ-ദുബെ സഖ്യം 155 റൺസടിച്ചതാണ് ചെന്നൈയ്‌ക്ക് വമ്പൻ സ്‌കോർ നേടിക്കൊടുത്തത്.
18-ാം ഓവറിന്റെ അവസാനത്തിൽ, ഡി സിൽവ ഉത്തപ്പയുടെ വിക്കറ്റ് വീഴ്‌ത്തി. ഇതോടെ സെഞ്ച്വറി നേടാതെ താരം പുറത്താകുകയായിരുന്നു. പിന്നാലെ എത്തിയ നായകൻ ജഡേജയും റൺസ് ഒന്നും നേടാതെ പുറത്താകുകയായിരുന്നു. ഡി സിൽവ തന്നെയാണ് ജഡേജയുടെ വിക്കറ്റും നേടിയത്.
217 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായി. ഷഹബാസ് അഹമ്മദും, ദിനേശ് കാർത്തിക്കും, സുയാഷ് പ്രഭുദേശായിയുമാണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്. 27 പന്തിൽ നിന്നും നാല് ബൗണ്ടറികളുടെ സഹായത്തോടെ 41 റൺസാണ് ഷഹബാസ് അഹമ്മദ് സ്വന്തമാക്കിയത്. 14-ാം ഓവറിൽ തീക്ഷണയാണ് ഷഹബാസിന്റെ വിക്കറ്റ് വീഴ്‌ത്തിയത്.
18 പന്തിൽ നിന്നും 5 ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 34 റൺസ് എടുത്ത സുയാഷ് പ്രഭുദേശായിയുടെ വിക്കറ്റും തീക്ഷണ നേടി. മികച്ച ഫോമിൽ ബാറ്റിംഗ് തുടർന്ന ദിനേശ് കാർത്തിക്കിനെ 17-ാം ഓവറിൽ ബ്രാവോ വീഴ്‌ത്തി. 14 പന്തിൽ നിന്നും രണ്ട് ബൗണ്ടറികളുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 34 റൺസാണ് ദിനേശ് നേടിയത്.
ഫാഫ് ഡു പ്ലെസി(8), അനുജ് റാവത്ത്(12), വിരാട് കോഹ്ലി(1), ഗ്ലേൻ മാക്‌സ് വെൽ(26), ഹസരംഗ ഡി സിൽവ(7), ആകാശ് ദീപ്(0), മുഹമ്മദ് സിറാജ്(14), ജോഷ് ഹസിൽവുഡ്(7) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. ബാംഗ്ലൂരിന്റെ നാല് വിക്കറ്റുകളാണ് മഹേഷ് തീക്ഷണ വീഴ്‌ത്തിയത്. ചെന്നൈ ക്യാപ്റ്റൻ ജഡേജ മൂന്ന് വിക്കറ്റും, മുകേഷ് ചൗധരി, ബ്രാവോ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.
Comments