കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് ക്രൈംബ്രാഞ്ച്. വീട്ടിൽ ചോദ്യം ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇല്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം വീട്ടിലല്ലാതെ മറ്റൊരിടത്ത് ചോദ്യം ചെയ്യലിനായി ഹാജരാകില്ലെന്ന നിലപാടിൽ ആണ് കാവ്യ.
ഫോറൻസിക് റിപ്പോർട്ടും ഫോൺ സംഭാഷണങ്ങളും അടിസ്ഥാനമാക്കി വേണം ചോദ്യം ചെയ്യാൻ. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ വീട്ടിൽ ഇല്ല. വീട്ടിൽ സൗകര്യങ്ങൾ ഒരുക്കിയാൽ ചോദ്യം ചെയ്യുന്നകാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ക്രൈംബ്രാഞ്ച്, ശാസ്ത്രീയമായ രീതിയിലുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കുകയാണ് കാവ്യയുടെ ലക്ഷ്യമെന്നും അറിയിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നത്. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഒപ്പം ഇരുത്തി കാവ്യയെ ചോദ്യം ചെയ്യുകയാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം. അതിനായി മറ്റൊരിടത്ത് ഹാജരാകാൻ സന്നദ്ധമാകണമെന്ന് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽവെച്ച് തന്നെ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാവ്യ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നിലപാട് കടുപ്പിച്ചത്.
Comments