ജയ്പൂർ: രാജസ്ഥാനിൽ സ്ലാബ് തകർന്ന് അഞ്ച് പേർ അഴുക്കുചാലിലേക്ക് വീണു. ജയ്‌സൽമീറിലാണ് സംഭവം. സ്ലാബിന് മേൽ നാല് പേർ ഒന്നിച്ച് നിന്ന് സംസാരിക്കുകയും ഒരാൾ ഇരിക്കുകയുമയിരുന്നു. പെട്ടെന്നാണ് കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണത്.
അഞ്ച് പേരുടേയും ഭാരം താങ്ങാതെ വന്നതോടെ സ്ലാബ് ഇടിഞ്ഞതാകാമെന്നാണ് നിഗമനം. ഒരു പഞ്ചർ റിപ്പയർ ഷോപ്പിന് സമീപമാണ് അപകടമുണ്ടായത്. റിപ്പയർ ചെയ്യുന്ന തൊഴിലാളിയും സമീപത്തിരുന്ന ബൈക്കും ഇവരോടൊപ്പം ഓടയിലേക്ക് വീണിട്ടുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്താകുന്നത്. ഏപ്രിൽ ഏഴിനായിരുന്നു അപകടമുണ്ടായത്. ജയ്‌സൽമീറിലെ റെയിൽവേ സ്റ്റേഷന് സമീപം ബാബാ ബാവ്ദി ഏരിയയിലാണിത്.
നാല് പേർ നിന്ന് സംസാരിക്കുന്നതും ഒരാൾ ബൈക്ക് നന്നാക്കി ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സ്ലാബുകളിൽ ഭാരമുള്ള വലിയ ടയറുകൾ നിരത്തി വെച്ചിരിക്കുന്നതും കാണാം. പെട്ടെന്നാണ് അഞ്ച് പേരെ വഹിച്ചിരുന്ന സ്ലാബ് തകർന്ന് വീഴുന്നത്. ഇവരുടെ ദേഹത്തേക്ക് ബൈക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
അപകടത്തിന് പിന്നാലെ സമീപത്ത് നിന്നിരുന്ന വ്യക്തി ഇവരെ സഹായിക്കാനായി ഓടിയെത്തുന്നുണ്ട്. ഓടയിൽ വെള്ളമില്ലാതിരുന്നതിനാൽ അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം.
Comments