ബംഗളൂരു : ഹിജാബിന്റെ പേരിൽ ബഹിഷ്കരിച്ച പരീക്ഷകൾ ഉൾപ്പെടെ വീണ്ടും എഴുതാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ആക്ടിവിസ്റ്റും, പിയു കോളേജ് വിദ്യാർത്ഥിനിയുമായ ആലിയ ആസ്സാദി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയട് ആണ് അഭ്യാർത്ഥനയുമായി ആലിയ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി തങ്ങളാണെന്നും, പരീക്ഷ ഭാവിയുടെ കാര്യമാണെന്നും വിദ്യാർത്ഥിനി പറയുന്നു.
വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിക്കില്ലെന്ന കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ആലിയ ഉൾപ്പെടെ നിരവധി വിദ്യാർത്ഥിനികൾ ആണ് പരീക്ഷ ബഹിഷ്കരിച്ചത്. ഇവർക്ക് പുന:പരീക്ഷ നടത്തില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം ഘട്ട പിയു പരീക്ഷയ്ക്കായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുമ്പോൾ പുന:പരീക്ഷ നടത്തില്ലെന്ന ഉറച്ച നിലപാടിൽ ആണ് സംസ്ഥാന സർക്കാർ . ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥിനി അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു ആലിയ ആവശ്യം ഉന്നയിച്ചത്. പിയു പരീക്ഷകളുടെ രണ്ടാം ഘട്ടം ഈ മാസം 22 മുതൽ ആരംഭിക്കുകയാണ്. ഭാവി നശിക്കുന്നതിൽ നിന്നും തങ്ങളെ രക്ഷിക്കാൻ ഇനിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കഴിയും. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണം. തങ്ങളാണ് രാജ്യത്തിന്റെ ഭാവിയെന്നും ആലിയ ട്വിറ്ററിൽ കുറിച്ചു.
ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥിനികൾ ആണ് പരീക്ഷ ബഹിഷ്ക്കരിച്ചത്. പരീക്ഷാ ദിനങ്ങളിൽ നിർദ്ദേശം ലംഘിച്ച് ഹിജാബ് ധരിച്ച് എത്തിയ ഇവർ അധികൃതർ തടഞ്ഞതിനെ തുടർന്ന് മടങ്ങുകയായിരുന്നു. പിയു കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമേ പത്താം ക്ലാസ് വിദ്യാർത്ഥിനികളിൽ ചിലരും പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ഇവർക്കും പുന:പരീക്ഷ നടത്തേണ്ടെന്നാണ് സർക്കാർ തീരുമാനം.
Comments