തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ സംഘർഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ തീരുമാനം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം. മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ഡിജിപി അനിൽകാന്ത് പോലീസ് സേനയ്‌ക്ക് നിർദ്ദേശം നൽകി.
പാലക്കാട്ടെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സംഘർഷം ഉണ്ടാകാനുളള സാദ്ധ്യതയുണ്ടെന്നും നിർദ്ദേശത്തിൽ ഡിജിപി മുന്നറിയിപ്പ് നൽകി. പാലക്കാട് കൂടുതൽ പോലീസിനെ വിന്യസിക്കും. മൂന്ന് കമ്പനി പോലീസ് കൂടി പാലക്കാടെത്തും. എറണാകുളം റൂറലിൽ നിന്നുമാണ് ഒരു കമ്പനി സേന എത്തുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാട് എത്തും.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ ഇന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. മേലാമുറിയിൽ വെച്ചായിരുന്നു സംഭവം. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലയിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര മേഖല ഐജി അശോക് യാദവ് പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും പാലക്കാട് എത്തും.
പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ പിടികൂടാനും നടപടി സ്വീകരിക്കുമെന്ന് പാലക്കാട് സൗത്ത് പോലീസ് വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.
Comments