സ്റ്റോക് ഹോം ; സ്വീഡനിൽ തീവ്ര വലതുപക്ഷ പാർട്ടി സ്ട്രാം കുർസിന്റെ നേതാവ് ഖുറാൻ കത്തിച്ചു. ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് വച്ചാണ് റാസ്മസ് പലുദാൻ മുസ്ലീം ഗ്രന്ഥം കത്തിച്ചത് . ഇതേ തുടർന്ന് രാജ്യത്ത് സംഘർഷങ്ങൾ അരങ്ങേറുകയാണ്.
‘അല്ലാഹു അക്ബർ’ വിളികളുമായി മുഖംമൂടി ധരിച്ചെത്തിയവർ പോലീസ് വാഹനങ്ങൾ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. സ്വതന്ത്ര ഗവേഷകനായ ഹ്യൂഗോ കമ്മൻ പറയുന്നതനുസരിച്ച്, ആക്രമണത്തിൽ 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസുകാർ ഒടുവിൽ പ്രദേശത്ത് നിന്ന് പിൻവാങ്ങിയ നിലയിലാണ് . മറ്റ് സ്വീഡിഷ് നഗരങ്ങളായ നോർകോപ്പിംഗ്, റിങ്കെബി, സ്റ്റോക്ക്‌ഹോം, ഒറെബ്രോ എന്നിവിടങ്ങളിലേയ്‌ക്കും അക്രമം വ്യാപിക്കുന്നുണ്ട് . സംഭവസ്ഥലത്ത് പോലീസിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്,- പോലീസ് വക്താവ് ആസ വിൽസുണ്ട് അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് സ്വീഡിഷ് നഗരമായ ഒറെബ്രോയിൽ കലാപം ഉണ്ടായത് . “ ഒറെബ്രോയിൽ പോലീസിനും പൊതുജനങ്ങൾക്കും നേരെ നടക്കുന്ന അക്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്നലെയും രാത്രിയിലും ഞങ്ങൾ ലിങ്കോപിംഗിലും നോർകോപിംഗിലും സമാനമായ ദൃശ്യങ്ങൾ കണ്ടു. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവരുടെ സേവനത്തിൽ പ്രവർത്തിക്കുന്നതിനിടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.“ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ പറഞ്ഞു
മുസ്ലീം ആധിപത്യമുള്ള ലിങ്കോപിങ്ങിൽ ഖുറാൻ പകർപ്പ് കത്തിക്കുമെന്ന് നേരത്തേ റാസ്മസ് പലുദാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 200 ഓളം വരുന്ന മുസ്ലീങ്ങൾ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം ഇതിനെതിരെ പ്രതിഷേധിക്കാൻ പൊതുസ്ഥലത്ത് ഒത്തുകൂടി. എന്നാൽ അതുകൊണ്ടൊന്നും പലുദാൻ പിന്നോട്ടുപോയില്ല , അതിനു പിന്നാലെ തന്നെ ഖുറാൻ കത്തിക്കുകയായിരുന്നു.
Comments