തിരുവനന്തപുരം : ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23 നാണ് അദ്ദേഹം മയോക്ലിനിക്കിലെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല
ഈ വർഷം ജനുവരിയിൽ അദ്ദേഹം മയോക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയ്ക്ക് ശേഷം മെയ് പകുതിയോടെ മാത്രമേ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തൂവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ആർക്കാണ് ചുമതല കൈമാറുക, ആരെല്ലാം അദ്ദേഹത്തെ അനുഗമിക്കും തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഉത്തരവിലൂടെ അറിയിക്കും. കഴിഞ്ഞ തവണ ചികിത്സയ്ക്ക് പോയപ്പോൾ ആർക്കും ചുമതല കൈമാറിയിരുന്നില്ല.മന്ത്രിസഭായോഗത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ജനുവരിയിൽ മുഖ്യമന്ത്രി ചികിത്സ തേടിയതിന്റെ ചിലവുകൾ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. 29.82 ലക്ഷം രൂപയായിരുന്നു ചിലവുവന്നത്.
അതേസമയം പാലക്കാട് ഉണ്ടായ രാഷ്ട്രീയ കൊലയുടെയും , തുടരുന്ന ഗുണ്ടാ ആക്രമണങ്ങളുടെയും ഇടയിലാണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുകയാണ്.
Comments