ന്യൂഡൽഹി: രാജ്യതലസ്ഥാനം രണ്ടു ദിവസം സാക്ഷ്യം വഹിച്ചത് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉണർത്തുപാട്ടിന്. ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ 140 യുവതീയുവാക്കൾ ഒറ്റ സ്വരത്തിൽ വാദിച്ചു. ഇന്ത്യ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്നതും ഇനി അവശ്യം നൽകേണ്ടതുമായ പരിസ്ഥിതി രക്ഷാ കർമ്മപദ്ധതികളെ യുവപ്രതിഭകൾ അവതരിപ്പിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവും പര്യാവരൺ സംരക്ഷണ ഗതിവിധി അഖിലേന്ത്യാ സംയോജക് ഗോപാൽ ആര്യയും യുവതിയുവാക്കൾക്ക് മാർഗ്ഗദർശനം നൽകി. വിവിധ സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരും അദ്ധ്യാപകരും വിദ്യാർത്ഥി കൾക്കൊപ്പം പങ്കുചേർന്നതും യുവതീയുവാക്കൾക്ക് വലിയ ആത്മവിശ്വാസം നൽകി.
ഹരിയാനയിലെ മാനവ് രചനാ സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ നടത്തിയ ദേശീയ പരിസ്ഥിതി യുവ പാർലമെന്റിൽ 15ലേറെ സർവ്വകലാശാലകളാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. രാജ്യത്തെ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന ഭവ്യമായ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭയിലും രാജ്യസഭയിലും ഭരണപ്രതിപക്ഷ കക്ഷികൾ ഒരു വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തുന്ന സംവാദ ശൈലിയിലാണ് പരിസ്ഥിതി വിഷയം അവതരിപ്പിക്കപ്പെട്ടത്.
സഭാധ്യക്ഷൻ, ഉപാധ്യക്ഷൻ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ എന്നീ ചുമതലകളെല്ലാം വിദ്യാർത്ഥികളാണ് ഏറ്റെടുത്തത്. പരിസ്ഥിതി രംഗത്തെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന യുവപ്രതിഭകൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പരിസ്ഥിതി രംഗത്തെ നേട്ടവും കോട്ടവും വിവിധ സർക്കാറുകളുടെ നയങ്ങളുടെ മേന്മയും പാളിച്ചയും തുറന്നുകാട്ടി. പുരാണങ്ങളും കാവിതകളും മഹദ് വചനങ്ങളും ഉദ്ധരിച്ചുള്ള യുവതയുടെ വാദങ്ങൾ ഏറെ മികവ് പുലർത്തിയതായി വിധികർത്താക്കളും ചൂണ്ടിക്കാട്ടി.
സഭയിൽ താൻ സ്വയം നിർവ്വഹിക്കാറുള്ള കർത്തവ്യങ്ങൾ യുവവിദ്യാർത്ഥികൾ ഏറ്റെടുത്ത് ചെയ്യുന്നത് കാണാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരെത്തിയത് ഏറെ കൗതുകവും വിദ്യാർത്ഥികൾക്ക് പ്രചോദനവുമായി. യുവപരിസ്ഥിതി സംരക്ഷകരുമായി രാജ്യത്തെ നിലവിലെ അവസ്ഥയും ലോകത്തിന് ഭാരതം നൽകിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി രക്ഷാ സന്ദേശവും നമ്മുടെ മുന്നേറ്റങ്ങളും പ്രധാനമന്ത്രി നടത്തുന്ന പരിശ്രമങ്ങളും ഓം ബിർള ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ഉണ്ടായിരിക്കുന്ന ജാഗ്രതയാണ് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് എടുത്തുപറഞ്ഞത്. സമൂഹം ഏറ്റെടുക്കുന്ന എല്ലാ പരിശ്രമങ്ങളും ദീർഘകാലം നിലനിൽക്കുമെന്നും ഇന്ത്യ അതിന് ഉദാഹരണമാണെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു. വിദ്യർത്ഥികളൾക്ക് അവരുടെ സ്ഥാപനത്തിൽ മാത്രമല്ല കുടുംബത്തിലും ഭാവിയിൽ തൊഴിൽ ചെയ്യാൻ പോകുന്ന മേഖലകളിലും പരിസ്ഥിതി സന്ദേശം ഉയർത്തിപ്പിടിക്കാ നാകുമെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.
ചെറുപ്രായത്തിൽ പരിസ്ഥിതി രംഗത്തെ എട്ടു പുസ്തകങ്ങൾ എഴുതി പ്രശസ്തയായ ആര്യാ ചാവ്ഡയും പരിസ്ഥിതി വിജ്ഞാനത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന ഗൂഗിൾ ബോയ് കൗടില്യ പണ്ഡിറ്റും യുവ പരിസ്ഥിതി പാർലമെന്റിലുണ്ടാക്കിയ ചലനം വലുതായിരുന്നു. തങ്ങളേക്കാൾ മുതിർന്നവർക്ക് രണ്ടു കൊച്ചുകുട്ടികൾ നൽകുന്ന ആഹ്വാനം സ്പീക്കറും കേന്ദ്രമന്ത്രിയും എടുത്തുപറഞ്ഞു.
2021 നവംബർ മാസം മുതൽ വിദ്യാർത്ഥികളെ തയ്യാറാക്കി അഖിലേന്ത്യാ തലത്തിൽ സർവ്വകലാശാലകൾ തിരഞ്ഞെടുത്തവർക്കായി പ്രത്യേകം പരിശീലന പരിപാടികളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കുചേർന്നത്. അതിൽ നിന്നും വിവിധ മേഖലകളായി തിരിച്ച് 140 പേരാണ് പരിസ്ഥിതി സെമിനാറിൽ ഇന്ത്യൻ പാർലമെന്റിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 15ന് മാനവ് രചനാ സർവ്വകലാശാലയിൽ ഒത്തുകൂടി പരിശീലനങ്ങൾ നടത്തിയ യുവ കലാലയ വിദ്യാർത്ഥികൾ ജമ്മുകശ്മീർ മുതൽ കേരളം വരെയുള്ള വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയത് സംഘാടകർക്ക് വലിയ പ്രചോദനമായി.
പരിസ്ഥിതി പാർലമെന്റിലെ തങ്ങളുടെ വിഷയാവതരണം കൊണ്ടും ഗവേഷണങ്ങളുടെ തയ്യാറെടുപ്പുകൊണ്ടും നേതൃത്വപാടവത്താലും ശ്രദ്ധനേടിയവരെ സമാപന ചടങ്ങിൽ ആദരിച്ചു. സമാപന പരിപാടിയിൽ പത്മശ്രീ സാവ്ജി ധോലാകിയ, പര്യാവരൺ സംരക്ഷണ ഗതിവിധി സഹസംയോജക് രാകേഷ് ജയിൻ, മാനവ് രചന സർവ്വകലാശാല വൈസ്ചാൻസലർ ഡോ. പ്രശാന്ത് ഭല്ല എന്നിവർ സന്ദേശം നൽകി.
Comments