ന്യൂഡൽഹി : ജനങ്ങൾക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കി ഡൽഹി ദുരന്തനിവാരണ അതോറിറ്റി. കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മാസ്ക് നിർബന്ധമാക്കിയത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തുന്നവരിൽ നിന്നും പിഴ ഈടാക്കാനും ദുരന്തനിവാരണ അതോറിറ്റി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ലഫ്റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറത്തിറക്കിയത്. നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്നും 500 രൂപ പിഴയായി ഈടാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗവ്യാപനത്തിന് തോത് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടുവരാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.
രോഗവ്യാപനം വർദ്ധിക്കുന്നുണ്ടെങ്കിലും സ്കൂളുകൾ അടയ്ക്കേണ്ടെന്നാണ് യോഗത്തിലെ തീരുമാനം. എന്നാൽ കൊറോണ നിയന്ത്രണം പാലിച്ച് മാത്രമേ ക്ലാസുകൾ നടത്താവൂ. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡൽഹി സർക്കാർ ഉടൻ പുറപ്പെടുവിക്കും.
ഇന്നലെ ഡൽഹിയിൽ 632 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെലിനെ തുടർന്ന് ഡൽഹിയിൽ കൊറോണ പ്രതിദിന കോസുകളുടെ എണ്ണം അഞ്ഞൂറിൽ താഴെയായിരുന്നു. അതേസമയം ഡൽഹിയ്ക്ക് പുറമേ ഹരിയാന, മിസോറം , മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു.
Comments