തിരുവനന്തപുരം ; ഭൂമിയോളം ക്ഷമിച്ചാണ് ആർ എസ് എസ് പ്രവർത്തകർ നിൽക്കുന്നതെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ ആർ എസ് എസ് കുടുംബത്തിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് ശാന്തിയും സമാധനവുമാണ്. അതിനൊപ്പമാണ് ബി ജെ പി നേതൃത്വവും നിൽക്കുന്നത്.
നഗരഹൃദയത്തിൽ പട്ടാപ്പകലാണ് ശ്രീനിവാസന്റെ കൊല നടന്നത്. നിമിഷങ്ങൾക്കുള്ളിൽ പ്രതികളെ പിടിക്കാനുള്ള സാങ്കേതിക വിദ്യകൾ ഇന്ന് നമുക്കുണ്ട്.
ശ്രീനിവാസൻ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് നാല് ദിവസം പിന്നിടുമ്പോഴും കൊലപാതകികളെ പിടിക്കാൻ പിണറായിയുടെ പോലീസ് തയ്യാറായിട്ടില്ല. പിണറായിയുടെ ബി ജെ പി- ആർ എസ് എസ് വിരോധമാണ് ഇത് കാണിക്കുന്നത്. പിണറായിയുടെ രാഷ്‌ട്രീയം നടപ്പാക്കേണ്ടവരല്ല പോലീസ്.
ശ്രീനിവാസന്റെ കൊലയ്‌ക്ക് ശേഷം ബി ജെ പി പ്രവർത്തകരുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മുൻപ് ചന്ദ്രേശഖരൻ കൊലപാതകം ഉണ്ടായപ്പോൾ സി പി എമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ചെന്ന് പ്രതികളെ പിടിച്ച പോലീസ് നമ്മുടെ സേനയിൽ ഉണ്ട്.
മന്ത്രി ഗോവിന്ദൻ എസ് ഡി പി ഐയെ ന്യായീകരിക്കുകയാണ് ചെയ്തത്.കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എസ് ഡി പി ഐ നിയന്ത്രിക്കുക പ്രായോഗികമല്ലെന്നാണ്. എന്നാൽ കോടിയേരി മനസിലാക്കേണ്ടത് ഇതിനേക്കാൾ വലിയ തീവ്രവാദികളായ സിമിയെ ഇവിടെ നിരോധിച്ചിട്ടുണ്ട്, കമ്യൂണിസ്റ്റ് ഭീകരരെ നിയന്ത്രിച്ചിട്ടുണ്ട്, അതിനാൽ സർക്കാരിന് കടുത്ത നടപടി വേണമെങ്കിൽ സ്വീകരിക്കാനാകും.
കർണാടക ഉൾപ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാന സർക്കാരുകൾ ഈ തീവ്ര ഗ്രൂപ്പുകളെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് മേൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പിണറായിയും കോടിയേരിയും നിലപാട് പറയാൻ തയ്യാറാവണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Comments