ന്യൂഡൽഹി : കടലിൽ നിന്നും ആകാശത്ത് നിന്നും ഒരേ ലക്ഷ്യസ്ഥാനത്തിലേക്ക് മിസൈൽ വിക്ഷേപിച്ചുകൊണ്ട് നടത്തിയ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം. ഇന്ത്യൻ നാവിക സേനയുടെ ഡീക്കമ്മീഷൻ ചെയ്ത കപ്പലാണ് ഇരു ദിശകളിൽ നിന്നുമെത്തിയ മിസൈൽ തകർത്തത്. കിഴക്കൻ സീബോർഡിൽ ഇന്നലെയാണ് ബ്രഹ്മോസ് പരീക്ഷണം നടത്തിയത്.
നാവിക സേനാ കപ്പലായ ഐഎൻഎസ് ഡൽഹിയിൽ നിന്ന് ആദ്യ പരീക്ഷണം നടത്തി. മണിക്കൂറിൽ 3000 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച മിസൈൽ കപ്പലിൽ വലിയ ദ്വാരം സൃഷ്ടിച്ചു. ഏതൊരു വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഈ മിസൈലിനെ തകർക്കാൻ പ്രയാസമാണെന്നാണ് പരീക്ഷണത്തിന് ശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് യുദ്ധവിമാനത്തിൽ നിന്നാണ് അടുത്ത പരീക്ഷണം നടത്തിയത്. സു- 30 എംകെഐയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ അതേ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു. ആക്രമണത്തിന്റെ ശക്തിയിൽ കപ്പിൽ മുങ്ങിപ്പോകുകയായിരുന്നു.
ഇന്ത്യൻ വ്യോമസേനയും നാവിക സേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ഭാവിയിൽ ഇത്തരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
Comments