ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വാക്‌സനിനേഷൻ സമ്പൂർണ വിജയത്തിലേക്ക് അടുക്കുന്നു. 15-18 വയസിനിടയിലുള്ള 55 ശതമാനത്തിലധികം പേരും ഇതിനോടകം കൊറോണയ്‌ക്കെതിരായ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. 5,79,70,064 കൗമാരക്കാർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചപ്പോൾ 4,07,45,861 പേർ രണ്ട് ഡോസുകളും സ്വീകരിച്ചു.
യംഗ് ഇന്ത്യയുടെ മറ്റൊരു മഹത്തായ നേട്ടം 15-18 വയസിനിടയിലുള്ള യുവാക്കളിൽ 55 ശതമാനത്തിലധികം പേർ ഇപ്പോൾ കൊറോണയ്‌ക്കെതിരെ പൂർണമായും വാക്‌സിൻ എടുത്തിട്ടുണ്ട്. വാക്‌സിനേഷൻ സ്വീകരിച്ചതിന് ശേഷവും ജാഗ്രത തുടരുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ജനുവരിയിലാണ് രാജ്യത്ത് 15 മുതൽ 18 വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്നത് ആരംഭിച്ചത്.മാർച്ച് 16 ന് 12 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനും തുടങ്ങി. അന്ന് തന്നെ അറുപത് വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായിരുന്നു.
2021 ജനുവരിയിൽ ഇന്ത്യയിൽ തുടങ്ങിയ വാക്‌സിനേഷൻ പദ്ധതിയിൽ ആദ്യം വാക്‌സിൻ സ്വീകരിച്ചത് ആരോഗ്യ പ്രവർത്തകരാണ്. മാർച്ചിൽ അറുപത് വയസ്സിന്
മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിത്തുടങ്ങി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും വാക്‌സിനേഷന്റെ ഭാഗമായി.ഇന്ത്യയിൽ ഇത് വരെയായി 186.90 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്.
Comments