പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് മതഭീകരരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
രാവിലെ 11 മണിയോടെയാണ് നാല് പേരെയും കോടതിയിൽ ഹാജരാക്കുക. ഇവരെ ചോദ്യം ചെയ്യാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോലീസ് അപേക്ഷ നൽകും. പ്രതികൾ എവിടെയാണ് ഒളിവിൽ കഴിയുന്നത് എന്ന കാര്യം ഇവർക്ക് അറിയാമെന്നാണ് പോലീസ് നിഗമനം.
ഇന്നലെ രാവിലെയാണ് പോപ്പുലർഫ്രണ്ട് യൂണിറ്റ് ഭാരവാഹികൾ കൂടിയായ നാല് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൃത്യം ചെയ്യാൻ പ്രതികളെ സഹായിച്ചവർ ആണ് അറസ്റ്റിലായ നാല് പേരും.
മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ ഫോണുകൾ ശേഖരിച്ചു അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്.
അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പ്രതികൾക്ക് കൂടുതൽ സുരക്ഷിത കേന്ദ്രത്തിലെത്താൻ സഹായകമാകുമെന്നാണ് കരുതുന്നത്.
Comments