പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് ലാലു പ്രതാപ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ്. നിതീഷ് കുമാറുമായി സംസാരിച്ചെന്നും തേജസ്വി യാദവ് ഉടൻ തന്നെ ബീഹാറിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുമെന്നുമാണ് തേജ് പ്രതാപിന്റെ അവകാശവാദം. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിതീഷ് കുമാർ പങ്കെടുത്തതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി തേജ് പ്രതാപ് രംഗത്തെത്തിയത്.
‘ നേരത്തെ നിതീഷ് കുമാറിന് മുന്നിൽ ഞാൻ ഒരു നോ എൻട്രി ബോർഡ് വച്ചിരുന്നു. എന്നാലിപ്പോൾ നിതീഷ് ചാച്ചാജി എന്ന ബോർഡാണ് വച്ചിരിക്കുന്നത്. അപ്പോൾ അദ്ദേഹം വന്നു. അദ്ദേഹം വന്നു കഴിഞ്ഞാൽ സർക്കാർ രൂപീകരിക്കും. അതൊരു രഹസ്യമാണ്. എല്ലാവരും കൂടി ഇരുന്നപ്പോൾ നിതീഷുമായി ഇതിനെ കുറിച്ച് ഞാൻ രഹസ്യമായി സംസാരിച്ചുവെന്നും’ തേജ് പ്രതാപ് പറഞ്ഞു.
ബീഹാർ രാഷ്‌ട്രീയത്തിലെ ശ്രീകൃഷ്ണനാണ് താനെന്നും തേജ് പ്രതാപ് പറയുന്നു. എന്നാൽ നീതീഷ് കുമാറുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദങ്ങൾ തേജസ്വി യാദവ് തള്ളി. ഇഫ്താർ വിരുന്നിൽ എല്ലാ പാർട്ടിക്കാരേയും ക്ഷണിച്ചിരുന്നുവെന്നും, ഇത് ഒരു സാമാന്യ മര്യാദയുടെ ഭാഗം മാത്രമാണെന്നും തേജസ്വി യാദവ് പറഞ്ഞു. ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ, എൽജെഡിയുടെ ചിരാഗ് പാസ്വാൻ തുടങ്ങിയവരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു.
Comments